മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം; ആദ്യ നായകചിത്രം; നിയോഗം ഏപ്രില്‍ 10 ന് തിയറ്ററുകളില്‍

അഞ്ചുപതിറ്റാണ്ടിന്റെ അഭിനയ ജീവിതത്തിനിടയ്ക്ക് ആദ്യമായി അഭിനയിച്ച നായകചിത്രം. ചിത്രം കാണാന്‍ ആ അതുല്യനടന് ഭാഗ്യമില്ലാതിരിക്കുക. മറ്റാരെക്കുറിച്ചുമല്ല, ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച മാമൂക്കോയയെക്കുറിച്ചാണ് ഈ പറയുന്നത്. മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രമായ നിയോഗം ഏപ്രില്‍ 10 നാണ് തിയറ്ററുകളിലെത്തുന്നത്. 

മലയാളത്തിന്റ അഭിനയ പ്രതിഭയ്ക്ക് എഴുപത്തിയഞ്ചാം വയസില്‍ ലഭിച്ച നിയോഗം. അതായിരുന്നു ഹംസക്കോയയെന്ന കഥാപാത്രം. ജനിച്ച മണ്ണില്‍‌ പൗരത്വം തെളിയിക്കേണ്ടിവരുന്ന ഒരു ഹതഭാഗ്യന്‍. മാമുക്കോയ വിടപറഞ്ഞിട്ട് ഒരു വര്‍ഷമാകുമ്പോഴാണ് നിയോഗം തീയേറ്ററുകളിലെത്തുന്നത്. മീര പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം അനീഷ് വര്‍മ്മയാണ്. മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഷൂട്ടിങ് പൂര്‍ത്തിയായത്. ഡബ്ബിങ്ങും വേഗത്തില്‍ തീര്‍ത്തു 

സിനിമയെക്കുറിച്ച് ബാപ്പ തന്നോടുപോലും പറഞ്ഞിരുന്നില്ലെന്ന് മകന്‍ നിസാര്‍ പറയുന്നു. പി ഗോകുല്‍നാഥാണ് തിരക്കഥയെഴുതിയ ചിത്രം അക്ഷയ് അനില്‍, അനീഷ് വര്‍മ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മാമൂക്കോയയ്ക്ക് പുറമേ ബിജു അഷ്ടമുടി ,ശരണ്‍, അംബികാ മോഹന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.