10 വര്‍ഷം മുന്‍പ് പൊന്നാട അണിയിച്ച ആളെ മറക്കുമോ; ‘മകള്‍’ ആദ്യ ടീസര്‍

'മകളു'ടെ ആദ്യടീസര്‍ പുറത്തുവിട്ട് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഏപ്രിൽ അവസാനത്തോടെ ചിത്രമെത്തുമെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ സംവിധായകന്‍ അറിയിച്ചു. അച്ചായത്തി ലുക്കില്‍ എത്തിയ മീരജാസ്മിന്‍റെനെയും ദേവിക സഞ്ജയുടെയും കഥാപാത്രങ്ങള്‍ ടീസറില്‍ ശ്രദ്ധനേടുന്നു. നടന്‍ ശ്രീനിവാസന്‍–ജയറാം സംഭാഷണങ്ങളും നര്‍മം കലര്‍ത്തുന്നു. രണ്ട് വ്യത്യസ്ത വിശ്വാസത്തോടെ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുന്ന മകളുടെ കഥയാണ് സത്യൻ അന്തിക്കാട് തന്റെ പുതിയ ചിത്രമായ ‘മകളിലൂ’ടെ പറയുന്നത്. മകളുടെ ഭാഗമാകാനുള്ള ആഗ്രഹം കെ.പി.എ.സി. ലളിത തന്നോട് പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കി. 

പോസ്റ്റ് വായിക്കാം: 

'മകൾ' ഒരുങ്ങിക്കഴിഞ്ഞു. 

ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു. ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും. "സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം."ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല. 'മകളു'ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു.

സിനിമയിലെ പ്രധാന താരങ്ങളായ മീര ജാസ്മിനും ജയറാമും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയാണ്. പതിനൊന്ന് വർഷങ്ങൾക്കു ശേഷം ജയറാമും സത്യൻ അന്തിക്കാടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്നസെന്റ്, ശ്രീനിവാസൻ, ശ്രീലത, സിദ്ദിഖ്, അൽത്താഫ്, നസ്‌ലിൻ, ദേവിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എസ്. കുമാർ ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം. മനു ജഗദ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.