ചിൻമയി മാനസിക രോഗി; മനോനില ശരിയല്ല; അധിക്ഷേപിച്ച് ഡോക്ടർ; വിവാദം

ഗായിക ചിന്മയി ശ്രീപദയിയെ അധിക്ഷേപിച്ച യുവഡോക്ടറുടെ വാക്കുകൾ വിവാദമാകുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ നടന്ന പൊതു ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കെയായിരുന്നു ഡോക്ടർ അരവിന്ദ് രാജ് ഗായികക്കെതിരെ സംസാരിച്ചത്. ഗായികയുടെ മനോനില ശരിയല്ലെന്നും അവർ മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടറുടെ വാദം. ചിന്മയിയുടെ ഹോർമോൺ തോതിനെക്കുറിച്ചും തനിക്കു വ്യക്തത ഉണ്ടെന്നും അരവിന്ദ് പറഞ്ഞു. 

സംഭവം സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ കടുത്ത നിലപാടുമായി ചിൻമയി രംഗത്തെത്തി. ഡോക്ടർക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഗായിക. താൻ രോഗിയാണെന്നു വരുത്തിത്തീർക്കാനാണ് അരവിന്ദ് ശ്രമിച്ചതെന്ന് ചിന്മയി പറയുന്നു. അരവിന്ദ് രാജ് പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെ ഭാഗത്തു നിന്നും ഇത്തരം പൊള്ളയായ വാക്കുകൾ കേൾക്കേണ്ടി വരുന്നതിൽ കഷ്ടം തോന്നുന്നു എന്നും ഗായിക പറഞ്ഞു. 

അരവിന്ദിന്റെ വാക്കുകൾ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നു പറഞ്ഞ ചിന്മയി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പരാതി നൽകുമെന്നു അറിയിച്ചു. അരവിന്ദിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിന്മയിയുടെ പ്രതികരണം. വിഷയത്തെ എങ്ങനെയാണ് നിയമപരമായി സമീപിക്കേണ്ടതെന്ന് അറിയാൻ എല്ലാവരും സഹായിക്കണം എന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. 

സംഭവം വിവാദമായതോടെ ഡോ.അരവിന്ദ് രാജ് ചിന്മയയിയെ ഫോണിൽ വിളിച്ച് മാപ്പ് ചോദിച്ചു. എന്നാൽ അരവിന്ദിന്റെ വാക്കുകൾ അംഗീകരിക്കാതെ പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഗായിക എന്നാണ് റിപ്പോർട്ടുകൾ.