എല്ലാത്തിനും സമയമുണ്ട് ദാസാ, അമ്മ പറഞ്ഞതിന്‍റെ പൊരുള്‍ ഇപ്പോ മനസ്സിലായി: ഉത്തര

മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്; അമ്മയ്ക്കൊപ്പം മകളായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ 'കെഞ്ചിര' യ്ക്കു ശേഷം സംവിധായകന്‍ മനോജ് കാന ഒരുക്കുന്ന 'ഖെദ്ദ' എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന 'ഖെദ്ദ' യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ തുടങ്ങി.

അമ്മയ്ക്കൊപ്പം അഭിനയരംഗത്തേക്കുള്ള തന്‍റെ വരവിനെക്കുറിച്ച് ഉത്തര ശരത്ത് അമ്മ ആശാശരത്തിനൊപ്പം വിശേഷങ്ങള്‍ പങ്കിടുന്നു. " അമ്മയുടെ സിനിമകള്‍ കാണുമ്പോഴൊക്കെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും അക്കാര്യം പറയുമ്പോഴെല്ലാം അമ്മയാണ് എതിര്‍ത്തിരുന്നത്. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം. 

ഉത്തര പറയുന്നു. ഇപ്പോള്‍ വളരെ യാദൃച്ഛികമായാണ് 'ഖെദ്ദ'യില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. ലോക്ഡൗണിന് മുന്‍പ് നാട്ടിലെത്തിയതാണ്. പിന്നെ കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി. അങ്ങനെ ലോക്ഡൗണില്‍ ഇവിടെ പെട്ടുപോയതുകൊണ്ടാണ് സിനിമയിലേക്ക് എനിക്ക് വഴി തുറന്നത്. മുഴുവന്‍ സമയം പഠനത്തിലായിരുന്നു ശ്രദ്ധ.’