'ജാമ്യം നൽകിയില്ലെങ്കിൽ ജീവനക്കാർ എനിക്കായി തെരുവിലിറങ്ങും’: വെല്ലുവിളിച്ച് സഞ്ജന

ലഹരി റാക്കറ്റ് കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിയുടെയും ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി. നടിക്കെതിരായ കുറ്റമെന്തെന്നു സിസിബി വ്യക്തമാക്കിയിട്ടില്ലെന്നു സഞ്ജനയുടെ അഭിഭാഷകൻ വാദിച്ചു. ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു വിഡിയോ കോൺഫറൻസിലൂടെ ഹാജരായ സഞ്ജന, തന്റെ രക്തസമ്മർദത്തിൽ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടു. തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന 250 പേർ തനിക്കായി തെരുവിലിറങ്ങുമെന്നും പറഞ്ഞെങ്കിലും എസിഎംഎം കോടതി റിമാൻഡ് നീട്ടുകയായിരുന്നു.

ലഹരി കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയ കർണാടക കോൺഗ്രസ് മുൻ എംഎൽഎ ആർ.വി. ദേവരാജിന്റെ മകനും ബെംഗളൂരു നഗരസഭ കോർപറേറ്ററുമായ യുവരാജ്, നടൻമാരായ അകുൽ ബാലാജി, ആര്യൻ സന്തോഷ് എന്നിവർ തങ്ങൾ നിരപരാധികളാണെന്ന് അവകാശപ്പെട്ടു. കേസിൽ പിടിയിലായ ചിലരുമായി ബന്ധമുള്ളതായിരിക്കാം ചോദ്യം ചെയ്യലിനു പിന്നിൽ. പ്രതികളിൽ ഒരാളായ വൈഭവ് ജെയ്നുമായുള്ള ബന്ധം അറിയാനാകും തന്നെ വിളിപ്പിച്ചതെന്നു ആര്യൻ സന്തോഷ് പറഞ്ഞു. വർഷങ്ങൾക്കു മുൻപു ബെംഗളൂരുവിലെത്തിയപ്പോൾ വീട് വാടകയ്ക്കെടുക്കാൻ വൈഭവ് സഹായിച്ചിരുന്നു. തെറ്റൊന്നും ചെയ്യാത്തതിനാൽ ഭയമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബാലാജി പറഞ്ഞു.