അമ്മയെ വരെ ആക്ഷേപിച്ചു; പൃഥ്വിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

‘വാരിയംകുന്നൻ’ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു എന്ന കുറിപ്പോടെ രാവിലെയാണ് പൃഥ്വി പോസ്റ്റിട്ടത്. എന്നാൽ ഇതിന് പിന്നാലെ പൃഥ്വി പിൻമാറണം എന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ അടക്കമുള്ള ഒരു വിഭാഗം രംഗത്തെത്തി. അദ്ദേഹത്തിന്റെ അമ്മയെ വരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്ന തരത്തിലുള്ള അക്രമമാണ് ഇപ്പോൾ നടക്കുന്നത്. 

വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കി വ്യക്തിയാണെന്നും അത്തരത്തിലൊരു ചിത്രം വേണ്ട എന്നുമാണ് ഒരുവിഭാഗത്തിന്റെ നിലപാട്. സിനിമയിൽ നിന്നും പൃഥ്വിരാജ് പിൻമാറണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ചരിത്രം അറിയാത്തവരാണ് വിവാദത്തിന്റെ പിന്നിലെന്നാണ് ഉയരുന്ന വാദം. 

ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി?; എം.എൻ.കാരശ്ശേരി പറയുന്നു

വിവാദങ്ങൾ ശക്തമാകുമ്പോൾ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന രണ്ടു സിനിമകളാണ് മലയാളത്തിൽ ഇന്ന് പ്രഖ്യാപിച്ചത്. ആഷിഖ് അബു–പൃഥ്വിരാജ് ടീമിന്റെ ‘വാരിയംകുന്നൻ’ എന്ന സിനിമയ്ക്കൊപ്പം  പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘ഷഹീദ് വാരിയംകുന്നന്‍’ എന്ന സിനിമയും പ്രഖ്യാപിച്ചു.