ആടുജീവിതം മഹത്തായ സിനിമ; മലയാളിയെ പുകഴ്ത്തി എഴുത്തുകാരന്‍ ജയമോഹന്‍

ആടുജീവിതം മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക്കുകളുടെ പട്ടികയിലുള്ള സിനിമയെന്ന് എഴുത്തുകാരന്‍ ബി.ജയമോഹന്‍. ‘മഞ്ഞുമ്മല്‍ ബോയ്സി’നെയും മലയാളികളെയും ആക്ഷേപിച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ടശേഷം ജയമോഹന്‍ എഴുതിയ ആദ്യ സിനിമാ റിവ്യൂവിലാണ് നിലപാട്. മനുഷ്യജീവിതത്തെ ഇത്രയും യഥാര്‍ഥമായി അവതരിപ്പിക്കുന്ന സിനിമയെടുക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയൂ എന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. ലോകസിനിമയില്‍ മലയാളത്തിന്റെ ഐഡന്റിറ്റിയായി ആടുജീവിതം മാറുമെന്നും ജയമോഹന്‍ പ്രവചിക്കുന്നു. ഇന്ത്യയില്‍ ഇന്ന് ഇത്രയും കലാപരമായ പൂര്‍ണതയോടെ സിനിമയൊരുക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയൂ. ബംഗാളി സിനിമയ്ക്ക് മുന്‍പ് അതിന് സാധിക്കുമായിരുന്നു. ഇപ്പോള്‍ ഹിന്ദി സിനിമയുടെ സ്വാധീനം ബംഗാളി സിനിമയെ തകര്‍ത്തിരിക്കുന്നു.

കഥ രസകരമാക്കാന്‍ സാധാരണ സിനിമക്കാര്‍ നടത്തുന്ന തന്ത്രങ്ങളൊന്നുമില്ലാതെയാണ് ആടുജീവിതത്തിന്റെ മേക്കിങ്. കാഴ്ചക്കാരന്‍ അതിന്റെ ഓരോ ഘട്ടവും അറിയാതെ അനുഭവിക്കുകയും ഉള്‍ക്കൊള്ളുകയുമാണ് ചെയ്യുന്നത്. മനുഷ്യന്റെ ഉള്ളിലുള്ള തളരാത്ത ശക്തിയുടെ അനന്തസാധ്യതകള്‍ കൂടി ചിത്രം തുറന്നുവയ്ക്കുന്നു. കൃത്രിമമായി ആവേശം സൃഷ്ടിക്കാതെ നിശ്വാസവും നിശബ്ദതയും കൊണ്ടുമാത്രം അത്യുജ്വലമായ ക്ലൈമാക്സ് ഒരുക്കാന്‍ കഴിഞ്ഞത് ഈ സിനിമയെ മലയാളസിനിമയുടെ മഹത്തായ പാരമ്പര്യത്തിന്റെ മികച്ച പിന്തുടര്‍ച്ചാവകാശിയാക്കുന്നുവെന്നും ജയമോഹന്‍ കുറിച്ചു.

ഛായാഗ്രഹണം, സൗണ്ട് ട്രാക്ക്, ആര്‍ട്ട് ഡിസൈന്‍ തുടങ്ങി എല്ലാ മേഖലകളിലും സിനിമ മികച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരാണ് മലയാളസിനിമയിലുള്ളത്. മലയാളിയുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയാണ് ആടുജീവിതം. ഏത് ദുര്‍ഘടസാഹചര്യത്തെയും അതിജീവിക്കുന്ന മഹത്തായ സഞ്ചാരികളാണ് മലയാളികള്‍. ആ മനോനിലയാണ് ആടുജീവിതത്തിന്റെ അടിസ്ഥാനമെന്നും ജയമോഹന്‍ പറ​ഞ്ഞു.

Writer Jeyamohan praises Malayalam movie, Aadujeevitham (The Goat Life)