‘സുശാന്ത് സിങ് രാജ്‌പുത്, അതാരാ?; അന്ന് ആലിയ: ഇന്ന് ആരാധകരോഷം

സുശാന്തിനെ അനുസ്മരിച്ച കരൺ ജോഹറും ആലിയഭട്ടും സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ. മുൻപ് കോഫി വിത്ത് കരൺ ചാറ്റ് ഷോയ്ക്കിടെ സുശാന്ത്  രജ്‌പുതിനെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചു എന്നു ചൂണ്ടികാട്ടിയാണ് കരൺ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യൽ മീഡിയ വിചാരണ ചെയ്യുന്നത്. 

ചാറ്റ് ഷോയുടെ ഭാഗമായ റാപ്പിഡ് ഫയർ ക്വസ്റ്റ്യൻ റൗണ്ടിൽ സുശാന്ത് സിങ് രജ്‌പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ ‘സുശാന്ത് സിങ് രാജ്‌പുത്, അതാരാ?’ എന്നായിരുന്നു ആലിയയുടെ മറുചോദ്യം. 

സുശാന്ത് സിങ് രാജ്‌പുതിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിനു താഴെ ഈ പഴയ കാര്യം ഓർമ്മിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

2019 ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. കേദർനാഥ്, ചിചോരെ എന്നിവയായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. കേദർനാഥ് വലിയ വിജയം നേടിയില്ലെങ്കിലും ചിചോരെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ആത്മഹത്യക്കെതിരായ സന്ദേശം നൽകുന്ന ഈ ചിത്രത്തിലെ നായകൻ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത് ദുഃഖകരമാണ്.

സിനിമകൾ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളർത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്. ആർ. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തിൽ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുൾ കലാം, രബീന്ദ്രനാഥ ടാ​ഗോർ, ചാണക്യൻ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി.  അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമായ  ദ ഫോൾട്ട് ഇൻ അവർ സ്റ്റാറിന്റെ റീമേക്കായ ദിൽബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നീണ്ടു പോയി. 2019 ൽ പുറത്തിറങ്ങിയ ഡ്രെെവ് ആണ് അവസാനമായി തിയറ്ററിലെത്തിയ ചിത്രം.