സൽമാനും വിജയ്​ക്കും വരെ എനിക്കെതിരെ മെയിൽ പോയി; തുറന്നടിച്ച് സിദ്ദിഖ്

മോഹൻലാൽ–സിദ്ദിഖ് കൂട്ടുകെട്ടിൽ എത്തിയ ബിഗ് ബ്രദർ എന്ന ചിത്രത്തിന് വലിയ തരത്തിലുള്ള എതിർപ്പുകളാണ് നേരിടേണ്ടി വന്നതെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ. ബിഗ് ബ്രദറിനെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ചും മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ സംവിധായകൻ സിദ്ദിഖ് തുറന്നിടിച്ചു.

ആർക്കാണ് സിദ്ദിഖിനോട് ഇത്ര ദേഷ്യം? ആരാണ് അത്ര വലിയ ശത്രു? ജോണി ലൂക്കോസിന്റെ ഇൗ ചോദ്യത്തിന് പോയ കാര്യങ്ങൾ ഓർമിച്ചെടുത്തായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘എന്നോടാവില്ല എന്റെ സിനിമകളോടാണ് ശത്രുത.എനിക്ക് അങ്ങനെ വ്യക്തിപരമായി ശത്രുക്കളൊന്നുമില്ല. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഞാൻ ബോഡി ഗാർഡ് എന്ന സിനിമ ഹിന്ദിയിലേക്ക് എടുത്തപ്പോൾ സൽമാൻ ഖാനോട് പലരും പറഞ്ഞു. വലിയ പരാജയം ഏറ്റുവാങ്ങിയ പടമാണ് അതു ചെയ്യരുതെന്ന്.

സൽമാൻ എന്നോട് നേരിട്ട് ചോദിച്ചു. എനിക്ക് പല മെയിലുകളും വരുന്നുണ്ട്. നിങ്ങളുടെ ഇൗ സിനിമ ചെയ്യരുതെന്ന് പറഞ്ഞ്. പക്ഷേ എനിക്ക് ഇൗ കഥ ഇഷ്ടമായി. ഇവിടെയും ഇങ്ങനെ ഒരു സിനിമയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ആ വാക്കുകൾ ഞാൻ ചെവികൊള്ളുന്നില്ല. നമ്മൾ ഇൗ സിനിമ ചെയ്യുന്നു. എന്നാണ് സൽമാൻ പറഞ്ഞത്. ഇതേ അനുഭവം ആയിരുന്നു തമിഴിൽ ചെയ്തപ്പോഴും. വിജയ്​യും ചോദിച്ചു. സാർ നിങ്ങൾക്ക് ഇത്രമാത്രം ശത്രുക്കളുണ്ടോ അവിടെ. എത്ര പോരാണ് എന്നോട് കാവലൻ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത്. എന്താണ് സാർ ഇങ്ങനെ. അന്നും ‍ഞാൻ വിജയ്​യോടും പറഞ്ഞു. ഇതാണ് മലയാളി.

അതുകൊണ്ട് തന്നെ ബിഗ് ബ്രദർ മറ്റുഭാഷയിലേക്ക് എടുക്കുമോ എന്താണ് എന്റെ ഭാവി പരിപാടി എന്നൊന്നും ഞാൻ പറയുന്നില്ല. കാരണം ഇതൊക്കെയാണ്.’ സിദ്ദിഖ് പറഞ്ഞു.