അന്ന് ജോലി ഉപേക്ഷിക്കുമ്പോൾ എല്ലാവരും എതിർത്തു; ഒപ്പം നിന്നത് ഭാര്യ മാത്രം: നിവിൻ; വിഡിയോ

ഒൻപത് വർഷം മുൻപ് ജോലിയുപേക്ഷിച്ച് സിനിമയിലേക്കെത്തിയ അനുഭവം പങ്കുവെച്ച് നിവിൻ പോളി. മണ്ടൻ തീരുമാനമെന്ന് എല്ലാവരും വിമർശിച്ചു. ഭാര്യ റിന്ന മാത്രമാണ് ഒപ്പം നിന്ന് പിന്തുണ നൽകിയത്. സിനിമയെപ്പറ്റി ഒന്നും അറിയാത്ത കാലത്താണ് മലർവാടിയിൽ അഭിനയിക്കുന്നതെന്നും ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞു. 

''ജോലി രാജിവെക്കാൻ തീരുമാനിച്ചപ്പോൾ എല്ലാവരും എതിർത്തു. മണ്ടത്തരമാണ് എന്ന് എല്ലാവരും പറഞ്ഞു. സിനിമയിൽ നിനക്ക് ആരുമില്ല, നീ എന്താകും സിനിമയിൽ എന്നൊക്കെ എല്ലാവരും ചോദിച്ചു. ചിലപ്പോൾ ജോലി മടുത്തതുകൊണ്ടായിരിക്കാം നിനക്ക് അങ്ങനെ തോന്നുന്നത്, കുറച്ചുകൂടി താത്പര്യമുള്ള രീതിയിൽ ജോലി ചെയ്യാൻ നോക്കൂ എന്നൊക്കെ കൂട്ടുകാരും വീട്ടുകാരും ഉപദേശിച്ചു. 

''ജോലി ചെയ്യാൻ താത്പര്യമില്ല എന്നും മനസ്സ് ഇവിടെയൊന്നുമല്ലെന്നും റിന്നയോട് സംസാരിച്ചു. അപ്പോ റിന്നയാണ് പറഞ്ഞു, 'ഞാൻ നിർബന്ധിക്കില്ല, എന്താണോ ഇഷ്ടം അത് ചെയ്യുക, ബാക്കിയെല്ലാം അതിന്റെ വഴിക്ക് വന്നോളും' എന്ന്. അന്ന് പോസിറ്റീവ് ആയി പ്രതികരിച്ചത് റിന്ന മാത്രമായിരുന്നു. 

''എങ്ങനെ സിനിമാലോകത്ത് എത്തിപ്പെടണം എന്ന ഐഡിയയൊന്നും അന്നില്ലായിരുന്നു. സിനിമ കിട്ടുമോ, കിട്ടിയാൽ ആദ്യത്തെ റോൾ എന്തായിരിക്കും എന്നൊക്കെ ഓര്‍ത്തിരിക്കുന്ന കാലത്താണ് മലർവാടിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നതും സെലക്ഷൻ കിട്ടുന്നതും. പ്രകാശൻ എന്ന കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണം എന്ന് അപ്പോഴും അറിയില്ലായിരുന്നു. ഓരോ സിനിമകൾ കഴിയുമ്പോഴും ഓരോന്ന് പഠിക്കും. എല്ലാം വിനീതുമായി സംസാരിക്കുമായിരുന്നു, ഓരോ കഥകൾ കേൾക്കുമ്പോഴും. തുടക്കസമയത്ത് വിനീതും അൽഫോൻസുമൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

''മൂത്തോൻ ടൊറന്റോയിൽ പ്രദർശിപ്പിച്ച് കഴിഞ്ഞപ്പോൾ ഈ സാഹചര്യങ്ങളെല്ലാം ഞാന്‍ ഓർത്തു. എവിടെ തുടങ്ങി, ഇപ്പോള്‍ എവിടെയെത്തി എന്നെല്ലാം. ദൈവാനുഗ്രഹമാണോ ഭാഗ്യമാണോ ഒന്നും അറിയില്ല''- നിവിൻ പോളി പറഞ്ഞു.