sanni-bindu

TAGS

ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് മന്ത്രി ആർ.ബിന്ദുവും . രണ്ടു വര്‍ഷം  താൻ സന്നിധാനന്ദന്‍റെ അധ്യാപികയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ പാട്ടു മാത്രമല്ല, പെരുമാറ്റവും ഏറെ ഹൃദ്യമായി അനുഭവിച്ചിട്ടുണ്ടെന്നും മന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആര് ചവിട്ടി താഴ്ത്തിയാലും സന്നിധാനന്ദൻ കൂടുതല്‍ തിളങ്ങുക മാത്രമാണ് സംഭവിക്കുകയെന്നും മന്ത്രി പറയുന്നു. സന്നിദാനന്ദന്‍ കോളജ് വിട്ട് പോയതിന് ശേഷം തനിക്കുണ്ടായ അനുഭവവും തന്നോട് കാണിച്ച സ്നേഹവും കൂടെ  മന്ത്രി  പങ്കുവച്ചിട്ടുണ്ട്.

 മുടി വളർത്തിയതിന്‍റെ പേരിൽ ഉഷാ കുമാരി എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും സന്നിധാനന്ദനെ അധിക്ഷേപിക്കും വിധത്തിൽ പുറത്തുവന്ന വാക്കുകളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. നിരവധി പേരാണ് സന്നിദാനന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

 

ആർ.ബിന്ദുവിന്റെ കുറിപ്പിന്റെ പൂർണരൂപം:

 

ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രശസ്ത ഗായകൻ സന്നിധാനന്ദനെ ആക്ഷേപിച്ച സംഭവം അറിഞ്ഞ് വളരെയധികം വേദനയും ധാർമിക രോഷവും തോന്നി. അനുഗൃഹീതനായ ഈ ഗായകൻ ഞങ്ങളുടെ കേരളവർമ കോളജിന്റെ അഭിമാനഭാജനവും ക്യാംപസ് സമൂഹത്തിന്റെ ഓമനയുമായിരുന്നു. ജനിക്കുമ്പോൾ ഉണ്ടായിരുന്ന cleft lip എന്ന പരിമിതിയെ മറികടന്ന് സന്നി സംഗീതലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം നേടിയതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. റിയാലിറ്റി ഷോ വേദിയിൽ അവൻ തിളങ്ങുമ്പോൾ ഞങ്ങൾ അളവറ്റ് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു. അവിടെയും പരിമിതസാഹചര്യങ്ങളിൽ വളർന്നുവന്ന ആ കുട്ടിയെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും മറ്റും ചില ക്ഷുദ്ര മനസ്കർ പരിഹസിച്ചപ്പോൾ ഞങ്ങളുടെ ഉള്ളും അവനെയോർത്ത് നീറി.രണ്ടു വർഷം അവന്റെ അധ്യാപികയായിരുന്ന എനിക്ക്, അവന്റെ സംഗീതമെന്ന പോലെ വിനയമധുരമായ പെരുമാറ്റവും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടിരുന്നു.

സഹപാഠികളോടും അധ്യാപകരോടും സജീവമായി ഇടപെട്ടിരുന്ന ആ കുട്ടി, വിദ്യാർഥി പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഠനകാലത്ത് യുവജനോത്സവ വേദികളിലും കേരളവർമയിലെ സർഗവേദികളിലും അവൻ സജീവ സാന്നിധ്യമായിരുന്നു. കോളജ് വിട്ട് ഇറങ്ങി റിയാലിറ്റി ഷോ വേദിയിലൂടെ ഒരു സ്റ്റാർ ആയി മാറിയതിനു ശേഷം എനിക്കുണ്ടായ ഒരു അനുഭവം കൂടി പങ്കുവയ്ക്കുന്നു. കേരളവർമ കോളജ് റോഡിൽ പൊരിവെയിലത്ത് ഓട്ടോറിക്ഷ കാത്ത് നിൽക്കുന്ന എന്റെ സമീപത്ത് ഒരു കാർ വന്നു നിൽക്കുകയും അതിൽ നിന്ന് തല നീട്ടി സന്നിധാനന്ദൻ എന്നെ വിളിക്കുകയും ചെയ്യുന്നു.. "എവിടെ വേണമെങ്കിലും കൊണ്ടു പോയാക്കാം... ഒരു തിരക്കുമില്ല, ടീച്ചർ കയറണം" എന്ന് പറഞ്ഞ് ആ അൽപ്പം പഴക്കമുള്ള സെക്കൻഡ് ഹാൻഡ് കാറിൽ കയറ്റി എന്നെ ലക്ഷ്യസ്ഥാനത്താക്കിയ അനുഭവം എനിക്ക് കിട്ടിയ ഏറ്റവും പ്രിയപ്പെട്ട ഗുരുദക്ഷിണയായി ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു.

കുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ... നിന്റെ ലാളിത്യവും വിനയവും കഷ്ടപ്പെട്ട് വളർത്തിയ അമ്മയോടുള്ള സ്നേഹവുമെല്ലാം നിന്റെ വളർച്ചയ്ക്കു വളമാണ്... ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ...ഒരാളുടെ വേഷഭൂഷകൾ കൊണ്ടോ രൂപഭംഗി കൊണ്ടോ അല്ല, അയാളെ അളക്കേണ്ടത് എന്നറിയാത്ത അൽപബുദ്ധികൾ കേരളീയസമൂഹത്തിൽ ഇനിയും നിലനിൽക്കുന്നു എന്നത് നാണിപ്പിക്കുന്നു. മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ആ ഭാണ്ഠക്കെട്ടുകൾ ഇനിയും വലിച്ചെറിയാനാകാത്ത ഉഷാകുമാരിമാർക്ക് എന്നാണ് നല്ല ബുദ്ധിയുദിക്കുക? കാലത്തിനനുസരിച്ച് മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകൾക്കപ്പുറം ആത്മബോധത്തിന്റെ പ്രകാശം പരത്തി സൂര്യ സാന്നിധ്യമായി ശോഭിക്കാൻ സന്നിധാനന്ദനാകട്ടെ.... സ്നേഹം നിറഞ്ഞ ആശംസകൾ....