സുകുമാരക്കുറുപ്പായി ദുൽഖർ മാറി; അമ്പരപ്പിക്കുന്ന ഗെറ്റപ്പ്; ചിത്രം വൈറൽ

കേരള പൊലീസും മലയാളികളും ഇന്നും അന്വേഷിക്കുന്ന പേരുകാരനാണ് സുകുമാരകുറുപ്പ്. പുതിയ സിനിമയിൽ ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരകുറുപ്പായി വേഷമിടുന്നു എന്ന പ്രഖ്യാപനം വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ സിനിമയിൽ ദുൽഖറിന്റെ ലുക്കും പുറത്തുവന്നു. പുത്തന്‍  ഹെയർസ്റ്റൈലും താടിയുമായി തീർത്തും വ്യത്യസ്തനായ ദുൽഖറിന്റെ ചിത്രമാണ് വൈറലാകുന്നത്. ഇതും സുകുമാരക്കുറുപ്പിന്റെ ചിത്രവും തമ്മിൽ ബന്ധപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.

ദുൽഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിനു ശേഷം ദുൽഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

വേഫെയറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖറും എംസ്റ്റാർ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്‌ കുമ്പളങ്ങി നൈറ്റ്സ്, വൈറസ് ചിത്രങ്ങളിലൂടെ ഈയടുത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനായ സുഷിൻ ശ്യാം ആണ്. കമ്മാരസംഭവത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വിനേഷ് ബംഗ്ലാനാണ് ചിത്രത്തിന്‍റെ കലാസംവിധാനം.

1984ല്‍ ജനുവരി 22ന് സംഭവിച്ച യഥാർഥ സംഭവത്തെ മുൻനിര്‍ത്തിയാണ് ചിത്രമൊരുങ്ങുന്നത്. ഫിലിം റെപ്രസന്‍റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്‍റെ തന്നെ മരണമാണെന്ന് കാണിച്ച് ഇൻഷുറൻസ് തുക ഒപ്പിക്കുവാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നുമുണ്ട്. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് പറയപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും അന്ന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.