ചാന്ത്പൊട്ട് വിളി ഒരുപാട് കേട്ടു; ലാൽജോസിനോട് ദേഷ്യം തോന്നി; പിന്നീട്: കുറിപ്പ്

ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ചാന്ത്‍പൊട്ട് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് അഭിനേത്രിയും മോഡലുമായ അഞ്ജലി അമീർ. 'ചാന്ത്‍പൊട്ട്' എന്ന സിനിമയെ കുറിച്ച് അടുത്തിടെ നടന്ന ചില ചർച്ചകള്‍ കാണാനിടയായതുമൂലമാണ് താനിത് പറയുന്നതെന്ന് കുറിച്ചുകൊണ്ടാണ് അഞ്ജലിയുട കുറിപ്പ് ആരംഭിക്കുന്നത്.

അഞ്ജലി അമീറിന്റെ കുറിപ്പ് വായിക്കാം

ഈ ഇടയായി ലാൽ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചർച്ച കാണാനിടയായി. ഞാൻ ആദ്യമായി ലാൽ ജോസ് സാറിനെ കാണുമ്പോൾ അദ്ദേഹത്തോട് സംസാരിക്കാൻ പോലും എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു. കാരണം ആ ഒരൊറ്റ സിനിമ, എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തിൽ വരുത്തിവച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ്. അത്രത്തോളം " ചാന്തുപൊട്ട് ,രാധ എന്നീ വിളികൾ കൊണ്ട് സംമ്പുഷ്ടമായിരുന്നു എന്റെയും ബാല്യം. 

അങ്ങനെ എന്റെ പരിഭവങ്ങൾ അദ്ദേഹത്തോട് പങ്കുവച്ചപ്പോൾ അദ്ധേഹം പറഞ്ഞത്, ദിലീപേട്ടൻ അവതരിപ്പിച്ച ആ കാരക്ടർ ഒരു "ട്രാൻസ്ജെൻഡറോ "ഗേയോ " അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെൺകുട്ടി വേണമെന്ന ആഗ്രഹത്തിൽ തങ്ങൾക്ക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളർത്തിയതു കൊണ്ടും ഡാൻസ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്ത്രൈണതയാണെന്നാണ്.... 

ഇതല്ലാതെ ജെൻഡർ പരമായും sexuality ക്കും ഒരു പ്രശ്നവും ഉള്ള വ്യക്തിയായിരുന്നില്ല .... ഇതു മനസ്സില്ലാക്കാതെ ഞങ്ങളെപ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഡ്ഢികൾ ... ആദ്യമൊന്നു ഈ സിനിമയിലെ അക്ഷേപഹാസ്യം എനിക്കാസ്വദിക്കാൻ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാൽ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഈ സിനിമ ഇഷ്ടമായി. അദ്ദേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് ഈ ഒരൊറ്റ വാക്കുകൊണ്ട്, ഇന്ന് ലാലുവങ്കിൾ എനിക്കേറെ പ്രിയപ്പെട്ടവരിൽ ഒരാളാണ്.’–അഞ്ജലി പറഞ്ഞു.

കഴിഞ്ഞദിവസം ഉനൈസ് എന്ന യുവാവ് 'ചാന്ത്പൊട്ട്' സിനിമ മൂലം തനിക്കുണ്ടായ വിഷമങ്ങള്‍ ഉൾക്കൊള്ളിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇങ്ങനെയൊരു സിനി നിർമിച്ച ഇൻഡസ്ട്രുക്കു വേണ്ടി താൻ മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു കുറിപ്പ് പങ്കുവച്ച് നടി പാർവതി ട്വീറ്റ് ചെയ്തത്.