.'കുട്ടികള്‍ ചെകുത്താന്‍മാര്‍'‍; ആന്റി വിളിയില്‍ അസ്വസ്ഥയായി സ്വര; അസഭ്യം പറഞ്ഞില്ലെന്ന് വിശദീകരണം

നാലുവയസ്സുകാരനെ അസഭ്യം പറഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ബോളിവുഡ് നടി സ്വര ഭാസ്കര്‍. പരസ്യ ചിത്രീകരണത്തിനിടെ ‌താരത്തെ ആന്‍റിയെന്ന് വിളിച്ചതിനാണ് കുട്ടിയെ അസഭ്യം പറഞ്ഞത്. 'സണ്‍ ഓഫ് അബിഷ്' എന്ന ചാറ്റ് ഷോയ്ക്കിടെയാണ് സംഭവം.

വിഷയം വിവാദമായതോടെയാണ് നടി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചാറ്റ് ഷോ കോമഡി പരിപാടിയായതിനാല്‍ തമാശയായാണ് കുട്ടിയോട് അത്തരത്തിൽ സംസാരിച്ചതെന്നാണ് സ്വരയുടെ വിശദീകരണം. തൻറെ പ്രവർത്തി ബോധപൂർവ്വമാണെന്നും പക്ഷേ മോശം വാക്കുകളുടെ ഉപയോഗം തെറ്റായി പോയെന്നും സ്വര പറയുന്നു.

കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്‍മാരാണെന്ന് സ്വര പരിപാടിയില്‍ പറഞ്ഞതും വിവാദത്തിൻറെ ആക്കം കൂട്ടി. ബാലതാരത്തോട് മോശമായി പെറുമാറിയതിനും യോജിക്കാത്ത വാക്കുകൾ ഉപയോഗിച്ചതിനും നിരവധി വിമർശനങ്ങളാണ് സ്വരയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ താൻ കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും എപ്പോഴും കുട്ടികളെ കരുതലോടെയും സ്നേഹത്തോടെയും കാണാറുള്ളെന്നും സ്വര വ്യക്തമാക്കി. മാത്രമല്ല താന്‍ ഇപ്പോഴും കുട്ടികളെപ്പോലെയാണെന്നും അവര്‍ പറഞ്ഞു.

തൻറെ ആദ്യ ഷൂട്ടിംങ് അനുഭവത്തെകുറിച്ചുള്ള ചോദ്യമാണ് സ്വരയെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്.  കരിയറിന്‍റെ തുടക്കത്തില്‍ തനിക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച ബാലതാരത്തെ കുറിച്ചാണ് സ്വര പറഞ്ഞത്. ആ ചിത്രീകരണത്തിനിടെ താൻ ഏറെ അസ്വസ്ഥയായിരുന്നെന്നും ആന്‍റിയെന്ന് വിളിച്ച നാലുവയസ്സുകാരനാണ് ഇതിന് കാരണമെന്നും സ്വര ചാറ്റ് ഷോയില്‍ വെളിപ്പെടുത്തി. ഈ  വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.