‘ബിനീഷിന് ഓർമയുണ്ടോ തകർക്കാൻ ശ്രമിച്ച ഞങ്ങളുടെ സിനിമ’; ആരോപണം: വിഡിയോ

ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകൻ ഷാനിഫ് അയിരൂർ. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് തന്റെ ലേഡി അസ്സോസിയേറ്റിനെ ബിനീഷ് ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചെന്നാണ് ഷാനിഫ് പറയുന്നത്. തുടക്കക്കാരനായ തന്നെ സംബന്ധിച്ചടത്തോളം അത് മാനസിക വിഷമം ഉണ്ടാക്കി. ആദ്യ ചിത്രത്തിൽ നായകനായി തീരുമാനിച്ചിരുന്നത് ബിനീഷിനെ ആയിരുന്നെന്നും എന്നാൽ പ്രതിഫലക്കാര്യത്തിൽ ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാണ് താരത്തെ മാറ്റിയതെന്നും ഷാനിഫ് പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഷാനിഫിന്റെ പ്രതികരണം. 

താൻ സിനിമയിൽ അഭിനയിക്കണമെന്ന് ബിനീഷിനോട് ആവശ്യപ്പെട്ടു. സിനിമയുടെ വിഷയവും പറഞ്ഞു. ബിനീഷ് സമ്മതിക്കുകയും ചെയ്തു. പിന്നീട് ബിനീഷുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ഫോണെടുത്തില്ല, നേരിൽ കാണാൻ തീരുമാനിച്ചു. അവസാനം നേരിൽ കണ്ട ്കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു. പ്രതിഫലം സംസാരിക്കാൻ തുടങ്ങി. ഞങ്ങളുടേത് ചെറിയ സിനിമയാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരു ദിവസം 25000 രൂപ വേണമെന്ന് ബിനീഷ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം അത് വലിയ സംഖ്യ ആയിരുന്നു. പക്ഷേ ആ കഥാപാത്രം ബിനീഷ് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം 20000 രൂപ നൽകാമെന്ന ഉറപ്പിൽ അദ്ദേഹം സമ്മതിച്ചു.

അവസാനം ബജറ്റിൽ ഒതുങ്ങാത്ത കാരണം നടനെ മാറ്റി. പരീക്കുട്ടി എന്ന നടനാണ് ഈ കഥാപാത്രത്തെ ഇപ്പോൾ അവതരിപ്പിക്കുന്നത്. ഈ പടം ഷൂട്ട് തുടങ്ങിയതിനു ശേഷം ബിനീഷ് എന്നെ വിളിച്ചു. പടം തുടങ്ങാൻ താമസിച്ചതിന്റെ ടെൻഷൻ ഉണ്ടായിരുന്നതു കൊണ്ട് ബിനീഷ് വിളിച്ചപ്പോൾ ഫോൺ എടുക്കാൻ സാധിച്ചില്ല. അതിന്റെ ദേഷ്യത്തിൽ ഞങ്ങളുടെ ലേഡി അസ്സോസിയേറ്റിനെ വിളിച്ച് മോശമായ പല വാക്കുകളും അയാൾ വിളിച്ചു. എന്നെക്കുറിച്ചും മോശം പറഞ്ഞു. ഷാനിഫ് വിഡിയോയിൽ പറയുന്നു.