ആദ്യസമ്മാനം 15 രൂപയുടെ ബ്രേസ്‌ലെറ്റ്; പ്രണയകഥ പങ്കുവെച്ച് ടൊവിനോ; കുറിപ്പ്

പ്ലസ് വണ്ണിൽ തുടങ്ങിയ പ്രണയകഥ ആരാധകരുമായി പങ്കുവെച്ച് നടന്‍‌ ടൊവിനോ തോമസ്. പത്തുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ‌ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. 

പ്ലസ് വണ്ണിലെ മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയം. ഏറെ നാൾ പിന്നാലെ നടന്ന ശേഷമാണ് തനിക്ക് പോസിറ്റീവ് ആയ മറുപടി ലഭിച്ചത്. ആദ്യത്തെ പ്രണയസമ്മാനം പതിനഞ്ച് രൂപയുടെ ബ്രേസ്‌ലെറ്റ് ആയിരുന്നെന്നും ടൊവിനോ പറയുന്നു. 

ടൊവിനോയുടെ കുറിപ്പ് വായിക്കാം:

2004 ലാണ് കഥയുടെ തുടക്കം. പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു. 

പ്ലിങ് !!

'ക ഖ ഗ ഘ ങ ' വരെ ഒകെ

പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശടപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു.

അതാണ് കഥാനായിക ലിഡിയ .അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു.....

മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു...കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും .കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ . സകല കാമുകന്മാരെ പോ ലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ.

പ്രണയം വീട്ടിലെറിഞ്ഞു. 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി ...എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു.... ഞങ്ങൾക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്