രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് സിനിമാപ്രേമികളുടെ ഒഴുക്ക്

ഔദ്യോഗിക ഉദ്ഘാടനത്തിനു മുന്‍പേ ഇരുപത്തിമൂന്നാമത് രാജ്യാന്തരചലച്ചിത്രോത്സവത്തിലേക്ക് സിനിമാപ്രേമികളുടെ ഒഴുക്ക്. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച പ്രദര്‍ശനങ്ങള്‍ക്ക് എല്ലാ തിയേറ്ററുകളും നിറഞ്ഞുകവിഞ്ഞു. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.

പ്രളയാനന്തര കാലത്തിന്റെ പശ്ചാത്തലത്തില്‍ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിച്ചതിന്റെ ആശങ്കകള്‍ക്ക് വിരാമമിട്ട് രാജ്യാന്തരചലച്ചിത്രമേളയുടെ ഒന്നാംനാള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. രാവിലെ മുതല്‍ എല്ലാ തിയേറ്ററുകള്‍ക്കു മുന്നിലും നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. മിക്കവാറും എല്ലാ ഷോയും ഹൗസ് ഫുള്‍.

ആദ്യദിനം 34 ചിത്രങ്ങളാണ് പ്രദര്‍ശിക്കുന്നത്. യിങ് ലിയാങ് സംവിധാനം ചെയ്ത എ ഫാമിലി ടൂറായിരുന്നു ടാഗോറിലെ ആദ്യചിത്രം. പ്രേക്ഷകര്‍ മേളയെ വരവേറ്റതിന്റെ ആഹ്ലാദത്തിലാണ് സംഘാടകര്‍.

അതിജീവനം പ്രമേയമാക്കിയ മേളയില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 164 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വൈകിട്ട് ഉദ്ഘാടന വേദിയില്‍ സമഗ്രസംഭാവനക്കുള്ള പുരസ്കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.