ചലച്ചിത്രമേള ഇന്ന് തുടങ്ങും; എവരിബഡി നോസ് ഉദ്ഘാടനചിത്രം

ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസാണ് രാജ്യാന്തരചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷമാണ് പ്രദര്‍ശനം. കാന്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായിരുന്ന എവരിബഡി നോസിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് ഐ.എഫ്.എഫ്.കെയില്‍.

സഹോദരിയുടെ വിവാഹത്തിനായി അര്‍ജന്റീനയില്‍ നിന്നും സ്പെയിനിലെത്തുന്ന യുവതിയുടെ മകളെ മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് എവരിബഡി നോസിന്റെ പ്രമേയം. പെനിലപ്പ് ക്രൂസ്, ഹാവിയര്‍ ബര്‍ദേം, റിക്കാര്‍ഡോ ഡാരിന്‍ എന്നിവരുടെ മത്സരാഭിനയം കാഴ്ചക്കാരെ വിസ്മയിക്കും. 2009 മേളയില്‍ സുവര്‍ണ ചകോരം നേടി പ്രക്ഷകഹൃദയം കവര്‍ന്ന എബൗട്ട് എല്ലിയുടെ സംവിധായകനാണ് എവരിബഡി നോസും ഒരുക്കിയിരിക്കുന്നത്.

എബൗട്ട് എല്ലി മാത്രമല്ല,  അസ്ഗര്‍ ഫര്‍ഹാദിയുടെ സെപറേഷന്‍, ദി സെയില്‍സ്മാന്‍ എന്നീ ചിത്രങ്ങളും തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറെ സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ഉദ്ഘാടനചിത്രത്തില്‍ പ്രതിനിധികള്‍ വെച്ചുപുലര്‍ത്തുന്നത്.