യേശുവേ നീ എന്നെ നിരാശയാക്കി; രാഖി മാപ്പ് പറയാതെ പളളിയിൽ കയറില്ലെന്ന് തനുശ്രീ

മുതിർന്ന നടൻ നാന പടേക്കർ തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഡാൻസ് റിഹേഴ്സലിനിടയിൽ നാനാ പടേക്കർ മോശമായി സ്പർശിക്കുകയും ചീത്ത രീതിയിൽ ഇടപെടുകയും ചെയ്തതോടെ സംവിധായകനോടും നിർമാതാവിനോടും പരാതിപ്പെട്ടപ്പോൾ കള്ളക്കേസുണ്ടാക്കി അവർ തനിക്കെതിരെ പരാതി കൊടുത്തതായി തനുശ്രീ വെളിപ്പെടുത്തിയിരുന്നു. തനുശ്രീയുടെ വെളിപ്പെടുത്തലുകൾ നടി രാഖി സാവന്തുമായി കൊമ്പുകോർക്കലുകൾക്ക് ഇടയാക്കുകയും ചെയ്തു. നാന പടേക്കറെ പരസ്യമായി രാഖി സാവന്ത് പിന്തുണയ്ക്കുകയും തനുശ്രീയിൽ സ്വഭാവ ദൂഷ്യം ആരോപിക്കുകയും ചെയ്തത് സ്ഥിതി വഷളാക്കുകയും ചെയ്തു. 

തനുശ്രീ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും തനുശ്രീയുടെ മീ ടു ആരോപണത്തെ എതിർത്തതിനെ തുടർന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചിരുന്നു. അവൾ ഉളളിൽ ആൺകുട്ടിയാണ്. തനുശ്രീ മുടിമുറിക്കുമ്പോൾ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് ഞാൻ മുടിമുറിക്കുന്നതെന്നാണ് പറഞ്ഞത്. സിഗരറ്റിൽ മയക്കുമരുന്ന് കലർത്തിയും മദ്യം കുടിപ്പിച്ചും അവർ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻ ആണെന്നും രാഖി ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഗുസ്തിക്കാരിയെ വെല്ലുവിളിച്ച് രാഖി അടി വാങ്ങി കൂട്ടിയതിനും വഴി തനുശ്രീ ദത്തയ്ക്കായിരുന്നു. തനുശ്രീ ദത്ത കാശ് കൊടുത്ത ഇറക്കിയ വനിതാഗുസ്തിക്കാരിയാണ് തന്നെ ഇടിച്ച് ആശുപത്രിയിൽ ആക്കിയതെന്നും തനിക്ക് നടു അനക്കാൻ പോലും പറ്റുന്നില്ലെന്നും രാഖി  സാവന്ത് പറഞ്ഞു. രാഖിക്കു വേണ്ടി പ്രാർത്ഥിച്ചിരുന്നവരോടും എന്തിന് യേശുക്രിസ്തുവിനോട് പോലും അരിശത്തിലാണ് തനുശ്രീ ദത്ത ഇപ്പോൾ. ഇടികൊണ്ട് കിടക്കുന്ന രാഖിയെ സുവിശേഷ പ്രവർത്തകർ പ്രാർത്ഥനകൾ കൊണ്ട് ശുശ്രൂഷിക്കുന്ന വിഡിയോ വൈറലായതിനു തൊട്ടുപിന്നാലെയാണ് തനുശ്രീ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. 

തനുശ്രീ ദത്തയുടെ പത്രക്കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ 

ഇന്ന് എന്റെ വിശ്വാസം തകർക്കപ്പെട്ടു. 2009 ലാണ് യേശുവിനെ ഞാൻ കണ്ടെത്തുന്നത്. എന്നും ഞാൻ യേശുവിൽ വിശ്വസിച്ചിരുന്നു. ഇസ്ലാമിലെയും ബുദ്ധിസത്തിലെയും നല്ല വശങ്ങൾ ഞാൻ എപ്പോഴും പിന്തുടർന്നിരുന്നു. യോഗയും മെഡിറ്റേഷനുമെല്ലാം ഞാൻ ആസ്വദിച്ചിരുന്ന കാര്യങ്ങളാണ്. ആത്മീയ കാഴ്ചപ്പാടുളള വ്യക്തിയായിരുന്നു ഞാനെങ്കിലും മതപരമായ ജീവിതം നയിക്കാൻ ഞാൻ ഇഷ്ടപ്പെട്ടുമില്ല. ദൈവം എന്നെ സ്നേഹിച്ചിരുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. യേശു എന്നെ സ്നേഹിക്കുന്നു. 

ഇന്ന് കളളം പറയുകയും കൊളളരുത്താത്ത കാര്യങ്ങൾക്ക് കൂട്ട് നിൽക്കുകയും ചെയ്യുന്ന രാഖിയെ പോലെയുളള ഒരാൾക്ക് വേണ്ടി പുരോഹിതർ പ്രാർത്ഥിക്കുന്നത് കണ്ടു. കളളം പറയുന്നതിൽ നിന്ന് പിൻമാറണമെന്ന് ഉപദേശിക്കാൻ ഈ പുരോഹിതർക്ക് കഴിയുമായിരുന്നില്ല. വിരോധമുളള ആൾക്കെതിരെ കളളം പറയാനും ആക്രമിക്കാനുമാണോ നിങ്ങളുടെ പളളിയിൽ പഠിപ്പിക്കുന്നത്. 

മനസാക്ഷിയോ ദൈവഭയമില്ലാതെ രാഖി ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് പറയുന്നത് കേട്ടു. നിങ്ങളുടെ ലാഭത്തിനു വേണ്ടി മറ്റുളളവരെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറയുന്നത് എങ്ങനെ ന്യായീകരിക്കാൻ സാധിക്കും. മീടു ക്യാപയിനിൽ എന്നെ നിശബ്ദയാക്കാൻ അവൾ പരാജയപ്പെട്ടു. പക്ഷേ എന്റെ യേശുവിലുളള വിശ്വാസമാണ് അവൾ നേടിയെടുത്തത്. രാഖി എന്നെ കുറിച്ച് പറഞ്ഞത് കളളമാണെന്ന് തുറന്നു പറയാതെ ഞാൻ പളളിയിൽ കയറില്ലെന്ന് ഞാൻ ശപഥം ചെയ്യുന്നു. 

മാമോദീസാ സ്വീകരിക്കാൻ അവസരം ഉണ്ടായിട്ടും അങ്ങനെ ചെയ്യാത്തതിൽ ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു. കൊളളക്കാരെയും നുണപറയുകയും വഞ്ചിക്കുന്നവരയെുമെല്ലാം മടികൂടാതെ വിവാഹം ചെയ്യാൻ സമ്മതിക്കുന്നതിന് തുല്യമാണ് അതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. എന്തിനെയാണോ നിങ്ങൾ ആരാധിക്കുന്നത് നിങ്ങൾ അതായി തീരും. യേശുവേ നീ എന്നെ നിരാശനാക്കി. ഞാൻ വേണോ അതോ രാഖി വേണോ എന്ന് തീരുമാനിക്കൂ... പത്രക്കുറിപ്പിൽ തനുശ്രീ ദത്ത പറയുന്നു. 

ഗുസ്തിതാരത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം റിങ്ങിലെത്തിയരാഖി സാവന്തിന് കിട്ടിയത് നല്ലൻ മുട്ടൻ ഇടിയാണ്. വയറിനും നടുവിന് പരുക്കേറ്റ് രാഖി സാവന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി കിടക്കയിൽ വിവാദങ്ങൾ അവസാനിപ്പിക്കാനോ വെല്ലുവിളി നിർത്താനോ രാഖി തയ്യാറല്ല. തന്റെ പീഡന ആരോപണങ്ങൾക്ക് തിരിച്ചടിയായി തനുശ്രീ ദത്ത ഇറക്കിയതാണ് ഗുസ്തിക്കാരിയെന്ന് രാഖി സാവന്ത് വെല്ലുവിളിച്ചിരുന്നു. 

താൻ അവശയാണെന്നും ശരീരം നുറുങ്ങുന്ന വേദനയാണ് അനുഭവിക്കുന്നതെന്നും രാഖി വേദനയോടെ പറഞ്ഞു. ഡോക്ടറോട് ആരോഗ്യനിലയെ കുറിച്ച് സംസാരിക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ താരം പുറത്തുവിടുകയും ചെയ്തു. ആശുപത്രി കിടക്കയിൽ നിന്ന് താരം മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തു. ഇനിയും ഞാൻ  ‍നൃത്തം ചെയ്യരുതെന്നും സിനിമയിൽ അഭിനയിക്കരുതെന്നും കരുതി കൂട്ടിയാണ് വനിതാ ഗുസ്തി താരം തന്നെ ആക്രമിച്ചതെന്നും രാഖി സാവന്ത് ആരോപിച്ചു. തുടർന്ന് പുരോഹിതർ എത്തി രാഖിക്കു വേണ്ടി പ്രാർത്ഥിക്കുന്ന വിഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ ൈവറലായതിനു തൊട്ടുപിന്നാലെയാണ് രാഖി മാപ്പു പറയാതെ പളളിയിൽ കയറില്ലെന്ന ഉറച്ച നിലപാടുമായി തനുശ്രീ ദത്ത രംഗത്തെത്തിയത്.