യാത്രയുടെ കേരള റിലീസ് ആന്‍റോ ജോസഫിന്; തിരശീലാ'യാത്ര'; ഡിസംബര്‍ 21 മുതൽ; കാത്തിരിപ്പ്

                                                                                                                                          ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആറിൻറെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന മമ്മൂട്ടിയുടെ  തെലുങ്ക് ചിത്രം യാത്രയുടെ കേരള റിലീസ് നിർമാതാവ് ആന്റോ ജോസഫിനു സ്വന്തം. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഏക മകനും വൈഎസ്ആര്‍സിപി പാര്‍ട്ടി ഫൗണ്ടറുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21 നാണ് ചിത്രത്തിൻറെ തിരശീലാ യാത്ര തുടങ്ങുന്നത്. 26 വർഷങ്ങൾക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. 

വൈഎസ്ആര്‍ എന്ന നേതാവ് ആന്ധയുടെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് 1475 കിലോമീറ്റര്‍ നടത്തിയ ഐതിഹാസിക പദയാത്രയാണ് 'യാത്ര'യുടെ പ്രമേയം. റീലീസിനു മുന്നോടിയായി ഇറങ്ങിയ ടീസറിന് വലിയ വരവേൽപാണ് ആരാധകർ നൽ‌കിയത്. 

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്രസിനിമയുടെ സംവിധായകൻ മഹി വി.രാഘവനാണ്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ആണ് നിർമാതാക്കൾ. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായാണ് സുഹാസിനിയെത്തുന്നത്.