ലൈംഗികാരോപണം; വിശ്വസിക്കാൻ ബുദ്ധിമുട്ടെന്ന് സോനം; വായടപ്പിച്ച് കങ്കണ

മീ ടു ക്യാംപെയിന്റെ ഭാഗമായി സംവിധായകൻ വികാസ് ബാലിനെതിരെ ആരോപണമുയർത്തിയതിന് വിമർശിച്ച് സോനം കപൂറിന് മറുപടിയുമായി കങ്കണ റണാവത്ത്. എന്റെ പരാമർശങ്ങളെ അവിശ്വാസിക്കാതിരിക്കാനുള്ള കാരണമെന്തെന്നും അനുഭവങ്ങളിലെ ശരിതെറ്റുകളെക്കുറിച്ച് സംസാരിക്കാൻ അവർക്കാരാണ് അധികാരം നൽകിയതെന്നും കങ്കണ ചോദിക്കുന്നു. 

കങ്കണയുടെ ആരോപണങ്ങളെ ഗുരുതരമായി കാണാൻ ബുദ്ധിമുട്ടാണെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം.

കങ്കണക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ക്വീൻ എന്ന ചിത്രത്തിന്റെ സംവിധായകൻ വികാസ് ബാലിനെതിരെയാണ് നടി ലൈംഗികാരോപണം ഉന്നയിച്ചത്. ബോംബെ വെൽവെറ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വനിതാ ചലച്ചിത്ര പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ഇതേ സംവിധായകനെതിരെ ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ. 

കങ്കണയുടെ പരാമർശങ്ങളോട് സോനം കപൂർ പ്രതികരിച്ചത് ഇങ്ങനെ. ''ഒരുപാട് കാര്യങ്ങളെപ്പറ്റി പ്രതികരിക്കുന്ന, സംസാരിക്കുന്നയാളാണ് കങ്കണ. ചില സമയം അവരെ ഗൗരവമായി കാണുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പറയാനുള്ളത് തുറന്നുപറയുന്ന അവരുടെ പ്രകൃതത്തെ ഞാൻ ബഹുമാനിക്കുന്നു.'', സോനം പറയുന്നു. 

വികാസ് ബാലിനെ എനിക്കറിയില്ലെന്നും ആരോപണങ്ങൾ സത്യമെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും സോനം പറഞ്ഞു.

തൊട്ടുപിന്നാലെ സോനത്തിന് മറുപടിയുമായി കങ്കണയെത്തി. ''ചില സ്ത്രീകളെ വിശ്വസിക്കാനും ചിലരെ വിശ്വസിക്കാതിരിക്കാനും സോനം കപൂറിന് ലൈസൻസ് ഉണ്ടോ? എന്നെ അവിശ്വസിക്കാനുള്ള കാരണമെന്താണ്? ഞാൻ എന്റെ അച്ഛന്റെ പേരിലല്ല അറിയപ്പെടുന്നത്. പത്തുവർഷത്തിലേറെയുള്ള എന്റെ അധ്വാനത്തിലൂടെയാണ് ഞാൻ വിശ്വാസ്യത നേടിയെടുത്തത്'', കങ്കണ പറഞ്ഞു.