ഞാന്‍ ആദ്യമായും അവസാനമായും ശബരിമലയില്‍ പോയ കഥ: ശ്രീനിവാസന്‍

നിലപാടുകൾ കൊണ്ടും വ്യത്യസ്ഥമായ കാഴ്ചപാടുകൾ കൊണ്ടും മലയാളിയെ അമ്പരപ്പിച്ച നടനാണ് ശ്രീനിവാസൻ. ഇപ്പോഴിതാ ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ജാതിയെപറ്റിയും ഇൗശ്വരവിശ്വാസത്തെ പറ്റിയും ശ്രീനിവാസൻ പറയുന്നതിങ്ങനെ. ജാതിയും മതവും ഇതുവരെ നോക്കിയിട്ടില്ലെന്നും അവസാനമായി ഒരു ക്ഷേത്രത്തിൽ പോയത് ശബരിമലയിലാെണന്നും ശ്രീനി പറയുന്നു. പിന്നെ സിനിമാക്കാർക്കിടയിൽ ഉള്ളത് നിലനിൽപ്പിന് വേണ്ടിയുള്ള ചില വിശ്വസങ്ങളാണെന്നും അദ്ദേഹം പറയുന്നു. 

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ശബരിമലയിൽ വച്ചുണ്ടായ രസകരമായ ഒരു അനുഭവവും അദ്ദേഹം പങ്കുവയ്ക്കുന്നു. ആ കഥ ഇങ്ങനെ: ചിത്രത്തിന്റെ ഷൂട്ടിങ് ശബരിമലയിലും പരിസരത്തും പുരോഗമിക്കുകയാണ്. ഷൂട്ടിങ് കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരാൾ വന്നുചോദിച്ചു, സന്നിധാനത്ത് പോകണ്ടേ എന്ന്. അപ്പോൾ ‍ഞാൻ പറഞ്ഞു. വ്രതമൊന്നും എടുത്തിട്ടില്ല. ഷൂട്ടിങ് നടക്കുകയല്ലേ എന്ന്. പക്ഷേ അയാൾ വിടാൻ തയാറായില്ല. എന്നെയും കൂട്ടി അയാൾ സന്നിധാനത്തേക്ക് പോയി. നല്ല തിരക്കുള്ള സമയമായിരുന്നെങ്കിലും എങ്ങനെയോ അയാൾ എന്നെ ശ്രീകോവിലിന്റെ മുന്നിലെത്തിച്ചു. 

എന്നിട്ട് നന്നായി കണ്ട് തൊഴുതോളാൻ പറഞ്ഞു. എനിക്ക് പ്രാർഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ പിറകോട്ട് മാറിയപ്പോൾ അയാൾ വീണ്ടും എന്നെ പിടിച്ച് നിർത്തി. സത്യത്തിൽ അന്നാണ് ‍ഞാൻ ആദ്യമായും അവസാനമായി അമ്പലത്തിൽ പോയി തൊഴുതത്. ശ്രീനിവാസൻ പറയുന്നു.