മുകേഷേട്ടന്‍റെ വഴക്കുകേട്ട് ആദ്യമൊക്കെ സങ്കടപ്പെട്ടു; ഉള്ളുതുറന്ന് മേതില്‍ ദേവിക

നടന്‍ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ചു മനസ്സു തുറന്ന് മേതിൽ ദേവിക. വിവാഹത്തെക്കുറിച്ചു പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താന്‍ ആലോചിച്ചിരുന്നുള്ളൂ എന്നു ദേവിക പറയുന്നു. സ്വകാര്യ ചാനലുകൾക്ക് നൽകിയ സംഭാഷണങ്ങളിലാണ് ദേവിക ഇക്കാര്യം വെളിപ്പെടുത്തിയത്.

മുകേഷുമായുള്ള വിവാഹസമയത്ത് ഓൺലൈനിൽക്കൂടെയുള്ള അപവാദപ്രചരണങ്ങളും വ്യാജവാർത്തകളും കുറേക്കാലം തലയ്ക്കുമുകളിൽ കാർമേഘം വന്ന് മൂടിയത്പോലെയുള്ള പ്രതീതിയാണ് നൽകിയത്. ഞാൻ അതിനെ അതിജീവിച്ചെങ്കിലും എന്റെ അച്ഛനും അമ്മയ്ക്കും അത് താങ്ങാനാകുമോയെന്ന ഭയമുണ്ടായിരുന്നു.  എന്റെ നൃത്തരംഗത്ത് ഞാൻ ഉണ്ടാക്കിയെടുത്തത് എല്ലാം ഇപ്പോൾ ഇല്ലാതായി. വിവാഹത്തിന് മുമ്പ് വരെ മേതിൽ ദേവികയെന്ന് അടിച്ചാൽ നൃത്തവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വരുന്നത്. 

ഇപ്പോൾ പക്ഷെ മുകേഷേട്ടനും അദ്ദേഹത്തിന്റെ കഥകളും മുൻഭാര്യയുമായുള്ള ബന്ധവുമൊക്കെയാണ് എന്റെ പേരിനൊപ്പവും വരുന്നത്. പക്ഷെ അതിലൊന്നും കാര്യമില്ലെന്ന് ജീവിതം പഠിപ്പിച്ചു. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കും. എല്ലാ ബന്ധങ്ങൾക്ക് പിന്നിലും ഒരു ചരിത്രമുണ്ടാകും. അതിൽ ഉയർച്ചയും താഴ്ചയുമുണ്ട്. 

‘ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടൻ. മീൻ വിഭവങ്ങളാണ് ഏറെ പ്രിയപ്പെട്ടത്. രാത്രി പതിനൊന്നരയ്ക്കു ഷൂട്ട് കഴിഞ്ഞാലും വീട്ടിൽ വന്നേ കഴിക്കൂ. ചില സമയത്തു നമുക്ക് അത് പാരയാകും. പിന്നെ ഞാനൊരു പരക്കംപായലാണ്. രാത്രി ഭക്ഷണം കഴിക്കുന്നതിനാൽ വയറ് കുറച്ച് ചാടിയിട്ടുണ്ട്. അതിൽ മുകേഷേട്ടനു ചെറിയൊരു വിഷമവുമുണ്ട്. അതിൽ വിഷമിക്കാനൊന്നുമില്ലെന്ന് ഞാൻ പറയാറുണ്ട്. മുകേഷട്ടൻ മുകേഷേട്ടനാകുന്നത് ഈ ഫിഗർ കാരണമാകും.  മനഃപൂർവം മാറ്റാൻ ശ്രമിക്കേണ്ടതില്ല. ചിട്ടയായ വ്യായാമം െചയ്യുന്നുണ്ടല്ലോ, അത് മതി- എന്ന്.’–ദേവിക പറയുന്നു.

‘ഞങ്ങളുടെ വീടുപണി നടക്കുകയാണ്. അദ്ദേഹത്തിന്റെ തിരക്കു കാരണം ഇതൊക്കെ നോക്കുന്നത് ഞാൻ തന്നെയാണ്. എന്തെങ്കിലും തെറ്റിപ്പോയാൽ നല്ല വഴക്കു കിട്ടും. മുകേഷട്ടനു പെട്ടെന്നു ദേഷ്യം വരും. അത് അടുപ്പമുള്ളവരോടു മാത്രമാണ്. എന്നാൽ അതിനപ്പുറത്തേക്ക് ഒന്നുമില്ല. എന്നോടാണു കൂടുതലും വഴക്കു കൂടുക. ആദ്യമൊക്കെ വലിയ വിഷമം വരുമായിരുന്നു. പിന്നെയാണു മനസ്സിലായത്, ഇതു വലിയ കാര്യമൊന്നുമല്ലെന്ന്. മുകേഷട്ടൻ വളരെ സിംപിൾ ആയ മനുഷ്യനാണ്.’–ദേവിക പറഞ്ഞു.