മകന്റെ മുന്നിൽ അച്ഛന്‍ ഒന്നുമല്ലെന്ന വാക്ക്; ജയറാമിന് സന്തോഷപ്പൂമരം

കാളിദാസ് ജയറാം നായകനായ പൂമരം തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മകന്റെ ചിത്രം കാണാൻ അമ്മ പാർവതിയും അച്ഛൻ ജയറാമും ആദ്യദിനം തന്നെ തീയറ്ററുകളിലെത്തിയിരുന്നു. എറണാകുളം പത്മയിലാണ് കാളിദാസിനൊപ്പം ഇരുവരും എത്തിയത്. സിനിമ കണ്ടിറങ്ങിയ പാർവതിയുടെ കണ്ണുകളിൽ ആനന്ദക്കണ്ണീർ പൊഴിയുന്നുണ്ടായിരുന്നു.
പാർവതിയുടെ വാക്കുകളിങ്ങനെ:
എനിക്ക് കണ്ണന്‍ ചെറുപ്പകാലത്ത് സ്റ്റേജിൽ ചെയ്യുന്ന സ്കിറ്റുകളൊക്കെ കണ്ട് കരച്ചിൽ വരുമായിരുന്നു. അതുകൊണ്ട് പൂമരം സിനിമയുടെ ആദ്യ അരമണിക്കൂർ ഞാൻ കരഞ്ഞിട്ടേയില്ല. പിന്നെ ഞാൻ ഇമോഷനലായിപ്പോയി. വളരെ മികച്ചൊരു സിനിമയാണ് പൂമരം.

ഞാൻ വളരെ സന്തോഷവതിയാണ്. കണ്ണന്റെ സംഭാഷണവും അഭിനയവും ഒക്കെ നന്നായി. എബ്രിഡ് ഷൈന്റെ പിന്തുണ വലുതായിരുന്നു. ഒന്നൊന്നര വർഷത്തോളം ഒരുപരാതിയുമില്ലാതെ കൂടെ നിന്നൊരു നിർമാതാവും ഉണ്ടായിരുന്നു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്.

ജയറാം പറഞ്ഞത്:

ഇത്രയും നല്ലൊരു സിനിമയിലൂടെ നായകനായി കണ്ണന് വരാൻ സാധിച്ചത് മഹാഭാഗ്യം. മകൻ അഭിനയിച്ചതിൽ കൂടുതൽ ഇങ്ങനെയൊരു നല്ല സിനിമയുടെ ഭാഗമാകാൻ സാധിച്ചു. മകന്റെ മുന്നിൽ അച്ഛനൊന്നുമല്ലെന്ന് ആരോപറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
എല്ലാ സിനിമകളും തിയറ്ററിൽ പോയി കാണുന്ന ആളാണ് ഞാൻ. എബ്രിഡ് ഷൈൻ ജനങ്ങളെ എവിടെെയങ്കിലും ഞെട്ടിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സാധാരണ സിനിമകളെ പൊളിച്ചെഴുതുന്നൊരു സംവിധാന വൈഭവമുണ്ട്. സത്യം പറഞ്ഞാൽ മോൻ അഭിനയിക്കുന്നുവെന്ന് വരെ മറന്നുപോയി.