ബൻസാലിയുടെ തലകൊയ്യുന്നവർക്ക് ബി.ജെ.പിയുടെ പത്തുകോടിരൂപ വാഗ്ദാനം

പത്മാവതി'യുടെ സംവിധായകന്‍ സജ്ഞയ് ലീലാ ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്തുകോടി രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ്. സിനിമയ്ക്ക് പിന്തുണപ്രഖ്യാപിച്ച നടന്‍ റണ്‍വീര്‍ സിങിന്‍റെ കാല്‍ തല്ലിയൊടിക്കുമെന്നും ഹരിയാന ബി.ജെ.പി വക്താവ് സൂരജ് പാല്‍ ഭീഷണിപ്പെടുത്തി. അതിനിടെ സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് അഖണ്ഡ് രാഷ്ട്രീയപാര്‍ട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു 

പത്മാവതിയുടെ റിലീസിങ് മാറ്റിവെച്ചെങ്കിലും സിനിമയുടെ പേരിലുള്ള വിവാദങ്ങള്‍ക്ക് ശമനമില്ല. ബി.ജെ.പി നേതാക്കള്‍തന്നെയാണ് സിനിമയ്ക്കെതിരെ പരസ്യമായി നിലപാടെടുത്തത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാരാജെ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സിനിമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാനയിലെ പാര്‍ട്ടിയുടെ സംസ്ഥാനവക്താവിന്‍റെ ഭീഷണി. ചരിത്രം വളച്ചൊടിക്കുന്ന സിനിമ റദ്ദാക്കണമെന്ന് ബി.ജെ.പി നേതാവ് സൂരജ് പാല്‍ ആവശ്യപ്പെട്ടു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ സംവിധായകന്‍ സജ്ഞയ് ലീലാ ബന്‍സാലിയുടെ തലവെട്ടണമെന്നാണ് സൂരജിന്‍റെ ആഹ്വാനം. അദ്ദേഹത്തിന്‍റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നും സൂരജ് പറഞ്ഞു. 

ബന്‍സാലിയുടെ തലകൊയ്യുന്നവര്‍ക്ക് അഞ്ചുകോടി വാഗ്ദാനം ചെയ്ത ഛത്രീയ സമാജം പ്രവര്‍ത്തകനെ അദ്ദേഹം അഭിനന്ദിച്ചു.സിനിമയ്ക്കൊപ്പം നൂറുശതമാനം ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച നായകന്‍ റണ്‍വീര്‍ സിങിന്‍റെ കാല് തല്ലിയൊടിക്കുമെന്നും സൂരജ് പാല്‍ ഭീഷണിമുഴക്കി