പത്മാവതിക്കെതിരെ ചോര കൊണ്ട് കത്തെഴുതി ബ്രാഹ്മണ മഹാസഭ

സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിക്കെതിരെ ഹിന്ദുസംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. ചിത്രത്തിന്റെ റിലീസ് തടയാൻ രക്തം കൊണ്ട് ഒപ്പുവെച്ച നിവേദനം സെൻസർബോർഡിന് അയച്ചിരിക്കുകയാണ് ബ്രാഹ്മണ മഹാസഭ. പ്രവർത്തകർ ജയ്പൂരിലെ രാജ് മന്ദിർ സിനിമാ ഹാളിനു മുൻപിൽ ഒത്തുചേരുകയും പത്മാവതിക്കെതിരെ പ്രതിഷേധമുയർത്തുകയും ചെയ്തു. തങ്ങളുടെ ആയിരത്തോളം പ്രവർത്തകരുടെ രക്തം ചാർത്തിയ കത്താണ് സെൻസർ ബോർഡിന് അയച്ചതെന്ന് പ്രവർത്തകർ അവകാശപ്പെട്ടു. 

ദീപിക പദുകോണിന്റെ മൂക്ക് ചെത്തുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ കര്‍ണിസേന രംഗത്തെത്തിയതിനു തൊട്ടു പിന്നാലെയാണ് പ്രതിഷേധവുമായി ബ്രാഹ്മണ മഹാസഭയും രംഗത്തെത്തിയത്. പ്രദർശനാനുമതി നൽകുന്നതിന് മുൻപ് സിനിമ ചരിത്രത്തെ വികലമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന്  യുപി സർക്കാർ ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

പത്മാവതി എന്ന രജപുത്ര റാണിയുടെ കഥപറയുന്ന ചിത്രം രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു എന്ന ചിന്തയിലാണ് ചിത്രത്തിനെതിരെ പലരും തിരിയുന്നത്. അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പദ്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പത്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ്‌ ചിത്രം വിവാദമായത്. 

ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു തിയറ്ററുകളുടെയും മൾട്ടിപ്ലക്സുകളുടെയും ഉടമകൾക്ക് ഭീഷണിയുമുണ്ട്. എന്നാൽ, സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തിനെ മുൻനിർത്തിയാണ് സിനിമ രൂപീകരിച്ചിരിക്കുന്നതെന്നാണു ബൻസാലിയുടെ പക്ഷം. നേരത്തെ, ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.