ബേർണിങ് വെൽസ്– ഐവി ശശിയുടെ അണയാത്ത സംവിധാനസ്വപ്നത്തിന്റെ ശേഷിപ്പ്. നീണ്ട എഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് ഐവി ശശി തിരികെ എത്താൻ കൊതിച്ചത് ബേർണിങ് വെൽസ് എന്ന സിനിമയിലൂടെയായിരുന്നു.
കുവൈത്ത് യുദ്ധം പ്രമേയമാക്കി സോഹൻ റോയി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യാൻ പോകുന്ന വിവരം സന്തോഷത്തോടെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. എന്നാൽ വിധി നിയോഗം സ്വപ്നം പൂർണ്ണമാക്കാൻ അനുവദിച്ചില്ല.
ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. മൂന്നു വർഷം മുന്‍പേ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. തിരക്കഥ അവസാന ഘട്ടത്തിലായിരുന്നു.
ഐ.വി ശശി സിനിമ പ്രഖ്യാപിച്ച സമയത്ത് ഫെയ്സ്ബുക്കിൽ കുറിച്ച് വാക്കുകൾ
"സിനിമയെയാണ് എന്നും പ്രണയിച്ചത്. അതുകൊണ്ടു തന്നെ അതിൽ ഒരു വലിയ ഇടവേള എടുക്കേണ്ടി വന്നത് ഏറെ ക്ലേശകരമായ കാര്യമായിരുന്നു. തിരിച്ചു വരുന്നെങ്കിൽ, മനസിൽ എപ്പോഴും മോഹിച്ചിരുന്ന വിഷയം ചെയ്തുകൊണ്ടാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. കുവൈറ്റ് യുദ്ധമായിരുന്നു മനസിൽ ഉണ്ടായിരുന്ന വിഷയം. മലയാളത്തിൽ ഇത്രയും വലിയൊരു ചിത്രം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാൻ പോകുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഹിന്ദിയിൽ സിനിമയെടുക്കുവാൻ തീരുമാനിച്ചത്.
കുവൈറ്റിലേക്കും ഇതിനായി യാത്ര പോയിരുന്നു. അതിന്നും തുടരുന്നു. ലോകത്തു കിട്ടാവുന്ന ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ചു ചിത്രം പൂർത്തികരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ ഏറ്റവും വലിയ കാൽവയ്പാണിത്. എല്ലാവരുടെയും പിന്തുണയും പ്രാർഥനയും വേണം."