പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറൻസിരഹിത പദ്ധതിക്കു പിന്നാലെ കേരളവും സമ്പൂർണ ഡിജിറ്റലിലേക്ക് നീങ്ങുന്നു. നേരത്തെ തുടങ്ങി വെച്ച പദ്ധതികൾ കൂടുതൽ സജീവമാക്കാനാണ് സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്. വിവിധ വകുപ്പുകൾ നൽകുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി സംസ്ഥാന സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ബില്ലുകളും നികുതികളും ഫീസുകളും അടയ്ക്കാനും സർക്കാർ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാനും കഴിയുന്ന ആപ്പിൽ നോട്ടു പിൻവലിക്കലിനു ശേഷം വൻ സ്വീകാര്യത നേടിയ ഇ-വോലറ്റ് സൗകര്യവുമുണ്ടായിരിക്കും. ആദ്യഘട്ടത്തിൽ 100 സേവനങ്ങൾ ആപ്പിലൂടെ നൽകാനാണു പദ്ധതി. കെഎസ്ഇബി, ജല അതോറിറ്റി, മോട്ടോർ വാഹന വകുപ്പ്, റജിസ്ട്രേഷൻ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്കുള്ള ബില്ലുകളും ഫീസുകളും ആപ്പിലൂടെ അടയ്ക്കാം.
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ചു പണം കൈമാറാൻ കഴിയും. പുറമെ നിശ്ചിത തുക ആപ്പിൽ തന്നെ സൂക്ഷിച്ച് ആവശ്യം വരുമ്പോൾ അതിവേഗം ബില്ലുകൾ അടയ്ക്കാനാണ് ഇ-വോലറ്റ് സൗകര്യം. ഏറ്റവും പ്രചാരം നേടിയ പേയ്ടിഎം എന്ന ഇ-വോലറ്റിൽപ്പോലും സംസ്ഥാന സർക്കാരിനു കീഴിലെ ഫീസുകളും നികുതികളും അടയ്ക്കാൻ നിലവിൽ സൗകര്യമില്ല. വിവിധ വകുപ്പുകളുടെ വെബ്സൈറ്റിൽ ഇ-പേയ്മെന്റ് അടക്കമുള്ള സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും ആദ്യമായാണ് എല്ലാ സേവനങ്ങളെയും കോർത്തിണക്കി സമഗ്ര മൊബൈൽ ആപ്ലിക്കേഷൻ വരുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് നോഡൽ ഏജൻസിയായ ഐടി മിഷനാണ് ആപ് തയാറാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരളത്തിലെ കേന്ദ്ര ഏജൻസികൾ എന്നിവ നൽകുന്ന സേവനങ്ങളെല്ലാം ആപ്പിലും ലഭിക്കും. കേരളത്തെക്കുറിച്ചുള്ള പൊതുവിവരങ്ങളം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആപ്പിനായി നല്ലൊരു പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 15,000 രൂപ സമ്മാനമായി സർക്കാർ നൽകും.