ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2016 ഒക്ടോബർ–ഡിസംബർ ത്രൈമാസത്തിൽ മുൻ കൊല്ലം ഇതേ കാലത്തെക്കാൾ 7% വളർച്ച നേടി. നോട്ട് അസാധുവാക്കൽ രാജ്യത്തെ പിന്നോട്ടടിക്കുമെന്ന ആശങ്ക അസ്ഥാനത്താക്കിക്കൊണ്ടാണ് നടപടി നിലവിൽ വന്ന ത്രൈമാസത്തിലെ വളർച്ച.
ഈ മാസം അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ രാജ്യം 7.1% സാമ്പത്തിക വളർച്ച നേടുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് വിലയിരുത്തി. 121.65 ലക്ഷം കോടി രൂപയായിരിക്കും ഇക്കൊല്ലം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപന്നമെന്ന് (ജിഡിപി) അധികൃതർ കണക്കാക്കുന്നു. മുൻ കൊല്ലം 113.58 ലക്ഷം കോടിയായിരുന്നു.
റിയൽ എസ്റ്റേറ്റ്, ധനകാര്യ മേഖലകളെ നോട്ട് റദ്ദാക്കൽ ബാധിച്ചെന്നു വ്യക്തമാണെങ്കിലും കൃത്യമായ ആഘാതം വിലയിരുത്താൻ വൈകുമെന്ന സൂചനയാണു സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (സിഎസ്ഒ) നൽകുന്നത്.
സാമ്പത്തിക വർഷത്തെ ഒന്നും രണ്ടും ത്രൈമാസത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ മുൻപു വിലയിരുത്തിയതിനെക്കാൾ നേരിയ വർധനയും പുതുക്കിയ കണക്കുകളിലുണ്ട്. ആദ്യ ത്രൈമാസത്തിൽ 7.2%, രണ്ടാമത്തേതിൽ 7.4% എന്നിങ്ങനെയാണു പുതിയ കണക്ക്.
മുൻ വർഷത്തെ 7.9% വളർച്ചാനിരക്കു കൈവരിക്കാൻ ഇത്തവണ കഴിയില്ല. നോട്ട് റദ്ദാക്കലിന്റെ ആഘാതം കാര്യമായി ബാധിച്ചിട്ടില്ലെന്ന വാദമാണു ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റേത്. ഉൽപാദന മേഖല പ്രതീക്ഷിച്ചതിനെക്കാൾ വളർച്ച നേടിയെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സാമ്പത്തിക, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ തിരിച്ചടിയുണ്ടായെന്നു സ്ഥിതിവിവര വകുപ്പു സെക്രട്ടറി ടി.സി.എ. ആനന്ദ് സമ്മതിച്ചു. നവംബർ ഒൻപതിനാണ് 500 രൂപ, 100 രൂപ നോട്ടുകൾക്കു പ്രാബല്യമില്ലാതായത്. മൂന്നാം ത്രൈമാസത്തിൽ കാർഷിക മേഖല കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മെച്ചപ്പെട്ട വളർച്ച നേടി.
നിർമാണ മേഖലയും മെച്ചപ്പെട്ട വളർച്ചയുണ്ടാക്കി. എന്നാൽ, ഖനനം, ഉൽപാദനം, വാണിജ്യം, ഹോട്ടൽ, ഗതാഗതം, ഇൻഷുറൻസ്, മേഖലകൾ തളർച്ചയിലാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
‘ഇതു സ്ഥിതിവിവരക്കണക്ക്; വിലയിരുത്തൽ അല്ല’
ന്യൂഡൽഹി ∙ നോട്ട് റദ്ദാക്കൽ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്നോ ഇല്ലെന്നോ വിലയിരുത്താനാവില്ലെന്നു സ്ഥിതിവിവര വകുപ്പു സെക്രട്ടറി ടി.സി.എ. ആനന്ദ്. സർക്കാരിന്റെ നയതീരുമാനങ്ങൾ വളർച്ചയെ എങ്ങനെ ബാധിച്ചുവെന്നു വിലയിരുത്തുകയല്ല, സ്ഥിതി വിവരക്കണക്കുകൾ നൽകുകയെന്ന ജോലിയാണു തന്റേത്.
നോട്ട് റദ്ദാക്കൽ പോലെയുള്ള തീരുമാനങ്ങളുടെ ആഘാതം വിലയിരുത്താൻ കൂടുതൽ സമയമെടുത്തേക്കാം. നവംബറിൽ തീരുമാനമുണ്ടായ ശേഷമുള്ള നിക്ഷേപങ്ങളും വായ്പകളും കൂടി കണക്കാക്കിയാണ് മൂന്നാം ത്രൈമാസത്തിലെ കണക്ക്. അതു മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് ആനന്ദ് പറഞ്ഞു.