പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങളില്‍ മോദി സർക്കാരിനു പാലിക്കേണ്ടവയിൽ ഏറ്റവും പ്രധാനപ്പെട്ടവ കാർഷിക രംഗത്താണ്. നോട്ട് റദ്ദാക്കലിന്റെ ദോഷഫലമായി കറന്‍സി ക്ഷാമവും ഉൽപന്നങ്ങളുടെ ഡിമാൻഡ് ഇടിയലും തൽഫലമായി വിലത്തകർച്ചയും അനുഭവിക്കേണ്ടി വന്ന വിഭാഗവും കർഷകരാണ്.
അതിനാൽ കർഷകരെ അനുനയിപ്പിക്കാൻ നിർദേശങ്ങളുണ്ടാവുമെന്നു പ്രതീക്ഷിക്കാം.വിദ്യാർഥികൾക്കു വായ്പയുടെ പരിധി കൂട്ടൽ, സ്റ്റാർട്ടപ്പുകൾക്കു മൂലധനം ലഭ്യമാക്കൽ, മുതിർന്ന പൗരൻമാർക്കും മറ്റുള്ളവർക്കും കൂടുതൽ നികുതി ഇളവുകളും അതുവഴി വിപണിയിൽ ഉൽപന്നങ്ങൾക്കു ഡിമാൻഡ് വർധനയും. ബജറ്റിലുള്ള പ്രതീക്ഷകള്‍ ഏറെ.
കൃഷി
റബർ ഉൾപ്പെടെ മിക്ക കാർഷികോൽപന്നങ്ങളും വിലത്തകർച്ച നേരിടുകയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം തന്നെ കർഷകരുടെ ഉൽപാദനച്ചെലവിന്റെ 50% കൂടുതലുള്ള തുക വില ഉറപ്പാക്കും എന്നായിരുന്നു. അതിനാൽ വിലത്തകർച്ച പിടിച്ചു നിർത്താനും കർഷകർക്ക് ആശ്വാസം നൽകാനുമുള്ള നിർദേശങ്ങൾ ഉണ്ടായേക്കും.കഴിഞ്ഞ ബജറ്റിൽ കർഷകരുടെ പലിശ സബ്സിഡിക്കായി നീക്കിവച്ചത് 15000 കോടിയാണ്. ഇക്കുറി തുക 20000 കോടിയെങ്കിലുമായി വർധിപ്പിച്ചേക്കും.
നോട്ട് റദ്ദാക്കലിലൂടെ സര്‍ക്കാരിന്റെ പക്കൽ അധികം ഫണ്ട് വന്നു ചേർന്നിട്ടുള്ളതിനാൽ ഇത്തരം നടപടികൾക്കു പണഞെരുക്കവുമില്ല. അതിലും പ്രധാനം മൂന്നു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പയുടെ പലിശ കുറച്ചേക്കും എന്നതാണ്. നിലവിൽ 7% നിരക്കുള്ളത് ഒരു ശതമാനം എങ്കിലും കുറയ്ക്കാനാണു സാധ്യത. പൊതുവെ പലിശ കുറഞ്ഞ അന്തരീക്ഷം അതിനു സഹായകവുമാണ്.
മുതിർന്ന പൗരൻമാർ
നിലവിൽ മുതിർന്ന പൗരൻമാർക്ക് അഞ്ചു ലക്ഷം രൂപ വരെ ആദായനികുതിയില്ല. എന്നാൽ ആദായ നികുതിക്ക് ഇളവു നൽകുന്ന അടിസ്ഥാന പരിധി രണ്ടരലക്ഷത്തിൽ നിന്നു മൂന്നു ലക്ഷം ആക്കണമെന്ന നിർദേശം ഉള്ളതിനാൽ അതിന് ആനുപാതികമായി മുതിർന്ന പൗരൻമാരുടെ ഇളവു പരിധിയും കൂട്ടിയേക്കാം– അഞ്ചു ലക്ഷത്തിൽ നിന്ന് ആറു ലക്ഷം ആയിട്ടെങ്കിലും.
വിദ്യാഭ്യാസ വായ്പ
നിലവിൽ ഈട് ഇല്ലാതെ വിദ്യാഭ്യാസ വായ്പ നൽകുന്ന പരിധി നാലുലക്ഷം രൂപയാണ്. വിദ്യാഭ്യാസച്ചെലവ് വർധിച്ചതിനാൽ ഈ തുകയുടെ പരിധി വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അഞ്ചു ലക്ഷമായി ഉയർത്തിയേക്കാം. പലിശയിലും ഇളവു വന്നേക്കും.
സ്റ്റാർട്ടപ്
വിവിധ ഫണ്ടുകളിലൂടെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് മൂലധന വായ്പ നൽകാനായി സിഡ്ബിക്ക് 2500 കോടിയാണ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത്. അനേകം സ്വകാര്യ ഫണ്ടുകൾ വഴിയാണ് ഈ തുക ചെറുകിട സ്റ്റാർട്ടപ്പുകൾക്കു ലഭിക്കുന്നത്. എന്നാൽ ഇപ്പോഴും സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ബിസിനസ് മോഡൽ ഉണ്ടാക്കി കാണിക്കാൻ മൂലധനം ലഭിക്കുന്നില്ല. സിഡ്ബിക്കു നൽകുന്ന തുക 4000 കോടിയെങ്കിലുമായി ഉയർത്തുമെന്നു കരുതപ്പെടുന്നു. സ്റ്റാർട്ടപ്പുകളെ വളർത്തുന്ന ഇൻക്യുബേറ്ററുകളുടെ എണ്ണം വർധിപ്പിക്കാനും സ്വകാര്യമേഖലയിൽ ഈ രംഗത്തു നിക്ഷേപം കൊണ്ടുവരാനുമുള്ള പദ്ധതി ബജറ്റിൽ ഉണ്ടായേക്കുമെന്ന സൂചന വാണിജ്യമന്ത്രാലയം നൽകിയിട്ടുണ്ട്.
പ്രതീക്ഷിക്കേണ്ടത്
കാർഷിക വായ്പയുടെ തോത് വർധനയും പലിശക്കുറവും. വിദ്യാർഥികൾക്കു വായ്പാ പരിധിയിലെ വർധന.
ബജറ്റ് നിഘണ്ടു
Customs duty: കസ്‌റ്റംസ് തീരുവ. കയറ്റുമതി ചെയ്യപ്പെടുന്ന ചരക്കുകൾക്കും ഇറക്കുമതി ചരക്കുകൾക്കുമുള്ള തീരുവയാണിത്. വ്യത്യസ്ത ചരക്കുകൾക്കു നിരക്കുകളും വ്യത്യസ്തമായിരിക്കും.
Excise duty: എക്‌സൈസ് തീരുവ. രാജ്യത്തിനകത്തു നിർമിക്കുന്ന ഉൽപന്നങ്ങൾക്കുള്ള തീരുവയെയാണ് എക്‌സൈസ് തീരുവ എന്നു വിളിക്കുന്നത്.
കർഷകരുടെ അനുഭാവം ഉറപ്പാക്കണം
പി.സി. സിറിയക് (റബർ ബോർഡ് മുൻ ചെയർമാൻ, തമിഴ്നാടിന്റെ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി)
കാർഷികോൽപന്നങ്ങൾക്ക് രാജ്യാന്തര വില വർധിച്ചിട്ടും ഇന്ത്യയിൽ വില കൂടാത്ത സ്ഥിതിയാണ്. റബർ ഉദാഹരണം. ഈ സ്ഥിതി ഇന്ത്യയിലാകെയുണ്ട്. അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥിതിക്കു കർഷകരുടെ അനുഭാവം ഉറപ്പാക്കുന്ന നടപടികൾ ബജറ്റിൽ ഉണ്ടാവാതെ തരമില്ല. പ്രകടനപത്രികയിലെ വാഗ്ദാനമായ ഉൽപാദനച്ചെലവിന്റെ 50% കൂടുതൽ വരുന്ന ഉൽപന്നവില ഉറപ്പാക്കേണ്ട സമയവും ഇതാണ്.