നോട്ട് റദ്ദാക്കലും കറൻസി നിയന്ത്രണവും മൂലമുണ്ടായ വേദന വിസ്‌മരിക്കാൻ സഹായകമാകുന്നതും വിപ്‌ളവകരമായ സാമ്പത്തിക നടപടിയെന്ന നിലയിൽ വിസ്‌മയിപ്പിക്കാൻ പര്യാപ്‌തവുമായ സാർവത്രിക അടിസ്‌ഥാന വരുമാന പദ്ധതി (യൂണിവേഴ്‌സൽ ബേസിക് ഇൻകം സ്‌കീം) ബജറ്റ് പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചേക്കുമെന്നു സൂചന. അഞ്ചു സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ അവയെ മാത്രം ഉദ്ദേശിച്ചുള്ള പ്രഖ്യാപനങ്ങൾ അനുവദനീയമല്ലെന്നിരിക്കെ സാർവത്രിക പദ്ധതി എന്ന സമർഥമായ തന്ത്രത്തിലൂടെ ജനപിന്തുണ നേടുകയും സർക്കാരിന്റെ ലക്ഷ്യമാണ്.
ബാങ്ക് അക്കൗണ്ട് മുഖേന 30 കോടിയോളം പാവപ്പെട്ടവർക്കു മാസം തോറും നിശ്‌ചിത തുക ലഭ്യമാക്കി പദ്ധതിക്കു തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്. വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ തുടങ്ങിയ ക്ഷേമപദ്ധതികളും വിവിധ സബ്‌സിഡികളും ക്രമേണ നിർത്തലാക്കി പിന്നീടു പദ്ധതി സാർവത്രികമാക്കാമെന്നും അങ്ങനെ എല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാമെന്നുമാണു കണക്കുകൂട്ടൽ. പ്രാവർത്തികമായാൽ ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാപദ്ധതിയായിരിക്കും ഇത്.
ക്ഷേമ പെൻഷനുകളും സബ്‌സിഡികളും ക്രമേണയാണെങ്കിലും നിർത്തലാക്കാമെന്നതിനാൽ തൽക്കാലത്തേക്കു മാത്രമാണ് അധിക ബാധ്യത. പദ്ധതി നടപ്പാക്കുന്നതു ബാങ്കുകൾ മുഖേനയാകയാൽ പണം അനർഹമായവരിലേക്കു ചോർന്നുപോകില്ലെന്ന നേട്ടവുമുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ചു വിവിധ സബ്‌സിഡികൾ, മറ്റു സൗജന്യങ്ങൾ എന്നിവയ്‌ക്കായി ചെലവിട്ട തുക മൂന്നര ലക്ഷം കോടി രൂപയായിരുന്നു. അതായത്, ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ അഞ്ചു ശതമാനത്തോളം. അടിസ്‌ഥാന വരുമാന പദ്ധതിക്കു പ്രാരംഭ വർഷത്തിൽ ഇത്രയും തുക മതിയാകുമെന്നാണു കണക്കാക്കുന്നത്.
സംസ്‌ഥാനങ്ങൾക്കും പദ്ധതി വലിയ നേട്ടമാകും; പ്രത്യേകിച്ചും ക്ഷേമ ബോർഡുകളുടെ ആധിക്യമുള്ള കേരളം പോലുള്ള സംസ്‌ഥാനങ്ങൾക്ക്. ഉൽപന്ന, സേവന നികുതി (ജിഎസ്‌ടി) യുടെ കാര്യത്തിൽ സംഭവിച്ചതുപോലുള്ള എതിർപ്പുകളുണ്ടാകുകയുമില്ല. തൊഴിൽ മേഖലയിലെ അസംഘടിതരായ ലക്ഷക്കണക്കിനാളുകൾക്കു കറൻസി നിയന്ത്രണം മൂലമുണ്ടായ കഷ്‌ടനഷ്‌ടങ്ങൾക്കു പ്രായശ്‌ചിത്തമെന്ന നിലയിൽ ബജറ്റിൽ പല പ്രഖ്യാപനങ്ങളുമുണ്ടായേക്കാമെന്നും വരുമാന പദ്ധതിയും അക്കൂട്ടത്തിൽ ഉൾപ്പെട്ടുകൂടെന്നില്ലെന്നുമാണ് അഞ്ചാം ധനകാര്യ കമ്മിഷൻ ചെയർമാനായിരുന്ന ഡോ. ബി.എ. പ്രകാശിന്റെ അഭിപ്രായം. ബജറ്റിൽ പ്രഖ്യാപിക്കുന്ന അത്തരം സാമ്പത്തിക നടപടികൾ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്‌ഥാന വരുമാന പദ്ധതി ഏതു നിലയ്‌ക്കും സ്വാഗതാർഹമാണെന്ന അഭിപ്രായമാണു സാമ്പത്തിക ശാസ്‌ത്രജ്‌ഞയായ ഡോ. മേരി ജോർജിന്റേത്.
‘സ്വാവലംബൻ’ പദ്ധതിയും മറ്റും പല ആനുകൂല്യങ്ങൾ ഒരു കുടക്കീഴിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണു പ്രഖ്യാപിക്കപ്പെട്ടത്. പല ആനുകൂല്യങ്ങളുടെയും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും അനഭിലഷണീയമായ സാമ്പത്തിക ചോർച്ച തടയുന്നതിനും ഇത്തരം ശ്രമങ്ങൾ ആവശ്യമാണ്. അടിസ്‌ഥാന വരുമാന പദ്ധതി യാഥാർഥ്യമാകുമെങ്കിൽ അത് അത്യന്തം ജനകീയമെന്നതിനുപരി വിപ്‌ളവകരമായ സാമ്പത്തിക നടപടിയുമായിരിക്കുമെന്നു ഡോ. മേരി ജോർജ് പറഞ്ഞു. അതേസമയം, ഉൽപാദനക്ഷമമല്ലാത്ത രീതിയിൽ പണം ചെലവിടുന്നതാകരുതു പദ്ധതി. തൊഴിലുറപ്പു പദ്ധതിപോലുള്ള ഏതെങ്കിലും പദ്ധതിയുമായി ബന്ധിപ്പിച്ചു കൊണ്ടു പണം നൽകുകയാണ് അഭികാമ്യമെന്നും അവർ പറഞ്ഞു.