കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താൻ സ്വകാര്യ ബാങ്കുകൾ. മാസത്തിൽ നാലിൽ കൂടുതൽ പണമിടപാട് നടത്തുന്നവരിൽനിന്നുമാണ് സർവീസ് ചാർജ് ഈടാക്കുന്നത്. ഐസിഐസിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളാണ് തീരുമാനം കൈക്കൊണ്ടത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ തീരുമാനമനുസരിച്ച്, ഹോം ബ്രാഞ്ചിൽനിന്ന് നാലു തവണ പണമിടപാടു നടത്തുന്നതിനു സർവീസ് ചാർജ് നൽകേണ്ടതില്ല. എന്നാൽ അതിനുശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നൽകേണ്ടതായി വരും. എന്നാൽ കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകൾക്ക് ഇതു ബാധകമല്ല.
ഒരാൾക്ക് അവരുടെ ശമ്പള/സേവിങ്സ് അക്കൗണ്ടുകളിൽനിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിൻവലിക്കാം. ഇതിൽ കൂടുതൽ തുക പിൻവലിക്കുമ്പോൾ ഓരോ 1000 രൂപയ്ക്കുമാണ് സർവീസ് ചാർജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാർജ് ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകൾക്ക് 25,000 രൂപവരെ ചാർജില്ല. അതിൽ കൂടുതലായാൽ സർവീസ് ചാർജ് ഈടാക്കും.
ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും ഈടാക്കുന്ന സർവീസ് ചാർജുകളിൽ മാറ്റമില്ലെങ്കിലും പരിധികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് പുറത്തെ ഇടപാടുകൾ ദിവസം 50,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്സിസ് ബാങ്ക് ഹോം ബ്രാഞ്ചിൽനിന്ന് ഒരുമാസം ഒരുലക്ഷം രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്താനാകുക.