ബാങ്കുകൾ പലിശ കുറച്ചതിന്റെ പ്രയോജനം പുതുതായി വായ്പയെടുക്കുന്നവർക്കുമാത്രം. നേരത്തെയെടുത്ത വായ്പകളുടെ പലിശ കുറയാൻ ഒരുവർഷം കാത്തിരിക്കണം. ഉടൻ കുറഞ്ഞ പലിശനിരക്ക് കിട്ടണമെങ്കിൽ വായ്പയുടെ ദശാംശം നാല് ആറ് ശതമാനം തുക അടയ്ക്കേണ്ടിവരും.
അടിസ്ഥാന വായ്പാപലിശനിരക്ക് കുറച്ചതോടെ എസ്.ബി.ഐയുടെ ഭവനവായ്പാ പലിശ സ്ത്രീകൾക്ക് എട്ടരശതമാനവും അല്ലാത്തവർക്ക് 8.55 ശതമാനവുമായി കുറഞ്ഞു. എന്നാൽ നിലവിലെ വായ്പകളുടെ പലിശ പുതിയ നിരക്കിൽ തുടരുകയാണ്. ഒരു വർഷത്തിനുശേഷം പലിശ സ്വാഭാവികമായി പുതിയ നിരക്കിലേക്ക് മാറും. അതിന് മുമ്പ് പലിശയിളവ് കിട്ടണമെങ്കിൽ എടുത്ത വായ്പയുടെ ദശാംശം 46ശതമാനം തുക ബാങ്കിലേയ്ക്ക് അടയ്ക്കണം. സർവീസ് ടാക്സ് ഉൾപ്പടെയാണിത്. ഉദാഹരണത്തിന് 30 ലക്ഷംരൂപ വായ്പയെടുത്തയാൾക്ക് പുതിയ പലിശയിലേക്ക് മാറാൻ 13800 രൂപ അടയ്ക്കണം. വായ്പാതിരിച്ചടവ് കാലാവധി കുറച്ചുമാസം മാത്രം അവശേഷിക്കുന്നവർക്ക് ഇതുമൂലം ലാഭമൊന്നുമില്ല.
ഇക്കാരണത്താൽ ദീർഘകാലത്തേക്ക് വായ്പയെടുക്കുന്നതാണ് നല്ലതെന്ന് ബാങ്കിങ് വിദഗ്ധർ പറയുന്നു. ഉദാഹരണത്തിന് ഒരുലക്ഷം രൂപ പത്തുവർഷത്തേയ്ക്ക് വായ്പയെടുത്തയാളുടെ പ്രതിമാസതിരിച്ചടവ് പുതിയ നിരക്കനുസരിച്ച് 1240 രൂപയാണ്. എന്നാൽ മുപ്പതുവർഷത്തേയ്ക്ക് എടുത്തയാളുടെ തിരിച്ചടവ് 769 രൂപയായി കുറയുകയും ചെയ്യും. വർഷംതോറും രൂപയുടെ മൂല്യം കുറയുന്നതും ദീർഘകാല വായ്പയുടെ ആകർഷണമാണ്.