സ്വന്തം നിക്ഷേപങ്ങളിൽ ശ്രദ്ധ; ഇന്‍ഫോസിസ് സിഇഒക്കെതിരെ വീണ്ടും ആരോപണം

ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖിനെതിരെ വീണ്ടും ആരോപണം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്വന്തം നിക്ഷേപങ്ങള്‍ വിപുലീകരിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ ചെലുത്തുന്നതെന്നാണ് ആരോപണം. കമ്പനിയുടെ സ്വതന്ത്ര ഡയറ്കടര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച രഹസ്യകത്ത് അയച്ചിരിക്കുന്നത്.

അധാര്‍മികമായ പ്രവര്‍ത്തനമാണ് സലില്‍ പരേഖ് നടത്തുന്നതെന്നാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബംഗളൂരുവിലുളള ഇന്‍ഫോസിസ് ആസ്ഥാനത്ത് സലില്‍ ഉണ്ടാകാറേയില്ലെന്ന് രഹസ്യമായി ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അദ്ദേഹം ഭൂരിഭാഗം സമയവും മുംബൈയില്‍ ആയിരിക്കുമെന്നും തന്‍റെ നിക്ഷേപങ്ങള്‍ വിപുലീകരിക്കുന്നതിന് വേണ്ടിയാണ് മുംബൈയില്‍ തുടരുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. ചെറിയ ഏതാനും കമ്പനികളില്‍ സലിലിന് നിക്ഷേപമുണ്ടെന്നും ഇന്‍ഫോസിസിന്‌റെ സാമ്പത്തിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താത്ത വ്യക്തി അയച്ച  കത്തില്‍ പറയുന്നു. അതേ സമയം കത്തിന്‍റെ ആധികാരികതയില്‍ സംശയമുണ്ടെന്നും പ്രതികരിക്കാനില്ലെന്നും ഇന്‍ഫോസിസ് വ്യക്തമാക്കി.നേരത്തെ   ഇന്‍ഫോസിസിന്‍റെ ലാഭം പെരുപ്പിച്ച് കാണിക്കുന്നതിന്  സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവർ ശ്രമിച്ചതയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.