രാജ്യത്തെ കറൻസി പ്രിന്റിങ് ടെക്നോളജിയിൽ വൻ മാറ്റം കൊണ്ടുവരാൻ നീക്കം നടക്കുന്നു. കഴിഞ്ഞ നവംബറിന് ശേഷം അടിയന്തരമായി പ്രിന്റ് ചെയ്ത നോട്ടുകളെല്ലാം അപകാതകൾ നിറഞ്ഞതാണെന്ന് പരക്കെ ആരോപണം ഉയർന്നിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളില്ലാത്ത കേവലം കുറച്ചു പഴഞ്ചൻ പ്രസ്സുകളിൽ നിന്നാണ് മൂല്യം കൂടിയ 2,000, 500 നോട്ടുകൾ പ്രിന്റ് ചെയ്തത്. ആവശ്യത്തിന് വേണ്ട നോട്ടുകൾ സമയത്തിനു പ്രിന്റ് ചെയ്യാനും ഈ പ്രസ്സുകൾക്ക് സാധിച്ചില്ല. ഇതോടെയാണ് രാജ്യത്തെ കറൻസി പ്രിന്റിങ് പ്രസ്സുകളിലെ ടെക്നോളജി പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കോടിക്കണക്കിന് പൗരൻമാർ പുതിയ കറൻസിക്കായി ക്യൂവിൽ നിൽക്കുമ്പോഴും സമയത്തിന് വേണ്ട കറൻസികൾ പ്രിന്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. വിദേശ രാജ്യങ്ങളിലെല്ലാം ഹൈടെക് പ്രിന്റിങ് മെഷീനുകളും ടെക്നോളജിയുമാണ് നോട്ടുകൾ അടിച്ചിറക്കാൻ ഉപയോഗിക്കുന്നത്. കള്ളനോട്ടുകൾ തടയാനും ഇതിലൂടെ സാധിക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് കള്ളനോട്ടുകൾ വ്യാപകമായതിന്റെ പിന്നിലെ ഒരു കാരണവും ടെക്നോളജി പരാജയമാണെന്നാണ് ആരോപിക്കുന്നത്.
കറൻസികളുടെയും പേപ്പർ മില്ലുകളുടെയും വികസനം, തദ്ദേശീയവൽക്കരണം, മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതി. വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്നതിന് പകരം ഇവിടെ തന്നെ മഷിയും പേപ്പറും മറ്റു അനുബന്ധ സാമഗ്രികളും ലഭ്യമാക്കും. പ്രസ്സുകളുടെ കാലഹരണപ്പെട്ട ടെക്നോളജിയും പരിമിതമായ പേപ്പർ മില്ലുകളുമാണ് കറൻസി നോട്ട് പ്രിന്റിങ് സിസ്റ്റത്തെ പിന്നോട്ടുവലിക്കുന്നത്.
2018 അവസാനത്തോടെ നാസിക്, ദേവാസ് പ്രിന്റിംഗ് സ്റ്റേഷനുകളിൽ പുതിയ നോട്ട് പ്രിന്റിങ് ലൈനുകൾ ചേർക്കപ്പെടും. കറൻസി നോട്ട് പേപ്പറുകൾ ഇവിടെ തന്നെ നിർമിക്കാൻ സഹായിക്കുന്നതിന് പേപ്പർ മില്ലുകൾക്ക് രണ്ട് അധിക ലൈനുകളും ലഭിക്കുമെന്നാണ് അറിയുന്നത്. നാസിക്, ദേവാസ് പ്രസ്സുകൾ നവീകരിക്കുന്നതിനായി രണ്ടു വർഷത്തെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 2018 അവസാനത്തോടെ ഇത് പൂർത്തിയാകും.
പ്രിന്റിംഗ് മെഷീൻ അപ്ഡേറ്റ് ചെയ്യുന്നതിനായി, നവീകരണം നടത്തുന്നതിനുള്ള ഗ്ലോബൽ ടെൻഡറിംഗിനായി പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. അച്ചടിയുടെ വേഗം വർധിപ്പിക്കാനുള്ള ടെക്നോളജിയും ഇതോടൊപ്പം നടക്കുന്നുണ്ട്. കൂടുതൽ കാര്യക്ഷമമായ സാങ്കേതിക വിദ്യയിലൂടെ ഒരു മണിക്കൂറിൽ 2,000 അധിക കൻസി ഷീറ്റുകൾ പ്രിന്റ് ചെയ്യാൻ സംവിധാനമൊരുക്കും. നിലവിൽ മണിക്കൂറിൽ 8,000 ഷീറ്റുകളാണ് പ്രിന്റ് ചെയ്യുന്നത്.
ഇന്ത്യയ്ക്ക് നാലു കറൻസി നോട്ട് പ്രിന്റിങ് കേന്ദ്രങ്ങളുണ്ട്. ഇതിൽ രണ്ട് പ്രസ്സുകൾ ആർബിഐയ്ക്ക് കീഴിലാണ്. മൈസൂർ, സാൽബോണി എന്നിവയാണ് അത്. രണ്ട് സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പ് ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എംപിസിഐഎൽ). ഒന്ന് നാസികിലും (മഹാരാഷ്ട്ര) മറ്റൊന്ന് ദേവാസ് (മധ്യപ്രദേശ്) എന്നിവിടങ്ങളിലാണ്. 2006-ൽ സ്ഥാപിതമായ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എസ്പിഎംസിഐൽ. കറൻസി നോട്ടുകൾ, നാണയം, നോൺ ജുഡീഷ്യൽ സ്റ്റാമ്പ് എന്നിവയും ഇവിടെ അച്ചടിക്കുന്നു.
നാസിക്, ദേവാസിന്റെ പ്രതിരോധ ശേഷി പ്രതിമാസം 600 ദശലക്ഷം ഷീറ്റുകളാണ്. അതേസമയം മൈസൂരുവിലെയും സാൽബണിലെയും അച്ചടിശാലകളുടെ ഇപ്പോഴത്തെ ശേഷി രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തിൽ വർഷത്തിൽ 16 ബില്ല്യൺ നോട്ടുകളാണ്.