നഴ്സിങ് പഠനം കഴിഞ്ഞ നിര്‍ബന്ധിത പരിശീലനം വേണ്ട; കേരളത്തിന്റെ തീരുമാനം ശരിവച്ചു

നഴ്സിങ് പഠനം കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. കേരളത്തില്‍ പഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷം നിര്‍ബന്ധം പരിശീലനം ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.  നിര്‍ബന്ധിത പരിശീലന പുനസ്ഥാപിക്കണമെന്ന സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി തള്ളി.

നഴ്സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷം നിര്‍ബന്ധിത പരിശീലന നടത്തിയാലേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ 2011ലാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയത്. നാലു വര്‍ഷത്തെ കോഴ്സിന് പിന്നാലെ ഒരു വര്‍ഷം പരിശീലനം കൂടി കണക്കാക്കുമ്പോള്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ 5 വര്‍ഷം എടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ വൈകുന്നുവെന്നായിരുന്നു നഴ്സിങ് വിദ്യാര്‍ഥികളു‍ടെ ആശങ്ക. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒഴിവാക്കിയ നിര്‍ബന്ധിത പരിശീലനം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് കേരള സ്വകാര്യ ആശുപത്രികളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. 

പഠിച്ചിറങ്ങുന്നവരെ നേരിട്ട് ജോലിക്കെടുത്താലുണ്ടാകുന്ന പ്രശ്നങ്ങളും പി.എഫ് ഉള്‍പ്പടെ അടയ്ക്കേണ്ടി വരുന്നതുമാണ് സ്വകാര്യ ആശുപത്രികള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ നാലു വര്‍ഷത്തെ പഠനത്തില്‍ ആറു മാസം പരിശീലന കാലയളവാണെന്ന് ജസ്റ്റീസ് ബി.ആര്‍ ഗവായ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇതിന് ശേഷം വീണ്ടം ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനത്തിന്‍റെ ആവശ്യമില്ലെന്നും നേരിട്ട് ജോലിക്ക് കയറാമെന്നും സുപ്രീംകോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളും, പി.എസ് സുല്‍ഫിക്കര്‍ അലിയും ഹാജരായി.

The Supreme Court has said that one year of compulsory training after nursing studies is not required