രണ്ടുവയസുകാരിയുടെ കൊലപാതകം; പരാതി പറഞ്ഞിട്ടും കേസെടുത്തില്ല; ഗുരുതരവീഴ്ച

മലപ്പുറം കാളികാവില്‍ രണ്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസിനു ഗുരുതരവീഴ്ച. മര്‍ദനത്തെപ്പറ്റി പരാതി പറഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്ന് മുത്തശ്ശി റംലത്ത് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 

മര്‍ദനമേറ്റതിന്റെ പാടുകള്‍ പൊലീസിനെ കാണിച്ചു. എസ്.ഐ. പ്രതിയുടെ മുഖത്തടിച്ചു, എന്നാല്‍ കേസെടുക്കാന്‍ തയാറായില്ലെന്നും റംലത്ത് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞതിന്റെ വിവരങ്ങൾ റംലത്തിന്റെ ഡയറിയിലുണ്ട്. 

അതേസമയം, കുട്ടിയെ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലപാതകം നടന്ന മുഹമ്മദ് ഫയാസിന്റെ വീട് പൊലീസ് പൂട്ടി സീൽവച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയതാണന്ന വിവരം അമ്മയും ബന്ധുക്കളും വെളിപ്പെടുത്തിയത് മനോരമ ന്യൂസിലൂടെയാണ്. 

തലയോട്ടിക്കും നട്ടെല്ലിനും പൊട്ടലുണ്ട്. നെഞ്ചിലും കഴുത്തിലും രക്ത കട്ടപിടിച്ചിട്ടുണ്ട്. കുട്ടിയെ ചവിട്ടുക കൂടി ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്നു പറഞ്ഞാണ് കുട്ടിയെ മരിച്ച നിലയിൽ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടം ഫലം വന്ന ശേഷം തുടർനടപടി സ്വീകരിക്കാമെന്ന നിലപാടിലായിരുന്നു പൊലീസ്. 

പ്രതിയാവുമെന്ന് ഉറപ്പായതോടെ മലയോരത്തെ തോട്ടങ്ങൾ വഴി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മുഹമ്മദ് ഫായിസിനെ  കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ ഉദിരംപൊയിലിലെ വീട്ടിലെത്തിയ പൊലീസ് സംഘം പൂട്ടി സീൽ വച്ചു. കേസിൽ മുഹമ്മദ് ഫായിസിൻ്റെ അമ്മയുടെയും സഹോദരിയുടേയും പങ്കും പൊലീസ് പരിശോധിച്ചു വരികയാണ്. 

Malappuram toddler subjected to brutal assault: Primary autopsy report