രാഷ്ട്രപതിയും ഭരണഘടനയ്ക്ക് കീഴില്‍; ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം: മന്ത്രി

നിയമസഭ പാസാക്കിയ ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് മന്ത്രി പി.രാജീവ്. രാഷ്ട്രപതി ഉള്‍പ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണ്. ബില്ലുകള്‍ നീട്ടിക്കൊണ്ടുപോകരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. രാഷ്ട്രപതിയുടെ അനുമതി ആവശ്യമായതല്ല ഈ ബില്ലുകള്‍. ഇത് രാഷ്ട്രപതിക്ക് അയച്ച നടപടി തന്നെ ഭരണഘടനാപരമല്ലെന്നും പി.രാജീവ് പറഞ്ഞു. 

അതേസമയം സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകുന്നതിനെ ചോദ്യം ചെയ്ത് രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിയിരിക്കുകയാണ്. രാഷ്ട്രപതിയുടെ സെക്രട്ടറിയെയാണ് കേസിൽ കക്ഷിയാക്കിയിരിക്കുന്നത്. സംസ്ഥാന ഗവർണറും കേസിൽ കേരളത്തിൽ എതിർകക്ഷിയാണ്. രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ ലോകായുക്ത ഭേദഗതി ബില്ലിൽ മാത്രമാണ് തീരുമാനമെടുത്തിരുന്നത്. നാലു ബില്ലുകളിൽ കൂടി തീരുമാനമെടുക്കാൻ ഉണ്ടെന്നും ഇതിനകത്ത് ഇടപെടൽ വേണമെന്നുമാണ് കേരളത്തിന്‍റെ ആവശ്യം. രാഷ്ട്രപതിയെ കേന്ദ്രസർക്കാർ നിയമവിരുദ്ധമായിട്ടാണ് ഉപദേശിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗവർണർ ബില്ലുകൾ ഒപ്പിടാത്തതിനെതിരെ നേരത്തെ നൽകിയിരുന്ന ഹർജിയോടൊപ്പം ആണ് പുതിയ റിട്ട് ഹർജി സമർപ്പിച്ചത്.

Minister P Rajeev against President Droupadi Murmu over pending bills