മസാല ബോണ്ട് ഇടപാടിൽ കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്ക്മുന്നിൽ ഹാജരാകും. ഈ മാസം 27, 28 തീയതികളിൽ ഹാജരാകാൻ കിഫ്ബിക്ക് കോടതി നിർദേശം നൽകി. ഈ ഘട്ടത്തിൽ അറസ്റ്റുണ്ടാകരുതെന്നും കോടതി നിർദേശിച്ചു. കേസിൽ മുൻമന്ത്രി തോമസ് ഐസക് ഹാജരായേ തീരൂവെന്ന് ഇ.ഡി ആവർത്തിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസിൽ കിഫ്ബി ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ അജോഷ് കൃഷ്ണകുമാർ ഈ മാസം 27, 28 തീയതികളിൽ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിഇഒയ്ക്ക് പകരം ഡിജിഎം ഹാജരാകുമെന്ന കിഫ്ബിയുടെ നിലപാട് അംഗീകരിച്ചാണ് കോടതി നടപടി. ഈ ഘട്ടത്തിൽ അറസ്റ്റുണ്ടാകരുതെന്നും, മൊഴി രേഖപ്പെടുത്തൽ വീഡിയോയിൽ പകർത്തണമെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അന്വേഷണത്തിന്‍റെ പ്രാഥമികഘട്ടമാണെന്നും, കിഫ്ബി നിലപാടിൽ എതിർപ്പില്ലെന്നും ഇഡി മറുപടി നൽകി. എന്നാൽ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇഡി നിലപാടെടുത്തു. മസാല ബോണ്ട് ഇടപാടിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അറിയാവുന്ന ഐസക് അന്യഗ്രഹജീവിയൊന്നുമല്ല. ഐസക് കേസിലെ പ്രതിയല്ലെന്നും, നിലവിൽ അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ആവർത്തിച്ചു.
വിവരങ്ങൾ മാത്രമാണ് ഇഡി ചോദിക്കുന്നതെന്ന് ഐസക്കിനോട് കോടതി പറഞ്ഞു. വിവരങ്ങൾ അറിയില്ലെങ്കിൽ അതും പറയാമല്ലോയെന്നും കോടതി ഓർമ്മിപ്പിച്ചു. എല്ലാ രേഖകളും കിഫ്ബിയുടെ പക്കലാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നൽകാനില്ലെന്നുമായിരുന്നു ഐസക്കിന്റെ മറുപടി. തുടർന്ന് ഹർജികൾ ഹൈക്കോടതി മാർച്ച് 7ന് പരിഗണിക്കാൻ മാറ്റി
Thomas Isacc should appear ED in High Court.