74–ാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; ഈജിപ്ത് പ്രസിഡന്‍റ് മുഖ്യാതിഥി; കനത്ത സുരക്ഷയില്‍ ഡല്‍ഹി

ത്രിവര്‍ണമണിഞ്ഞ ചാര്‍മിനാര്‍ (ഇടത്) ഈജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയും മോദിയും (വലത്)

ഇന്ത്യ ഇന്ന് 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥിലെത്തി ദേശീയ പതാക ഉയര്‍ത്തും. ഈജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി. ലഫ്റ്റനന്‍റ്  ജനറല്‍ ധീരജ് സേത്താണ് പരേഡ് നയിക്കുക. 144 അംഗ ഈജിപ്ത് സൈനികസംഘവും പരേഡിന്‍റെ ഭാഗമാകും. കേരളം അടക്കം 14 സംസ്ഥാനങ്ങളുടെയും മൂന്ന്  കേന്ദ്രഭരണപ്രദേശങ്ങളുടെയും ആറ്  മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ ഇത്തവണയുണ്ട്. സ്ത്രീശക്തീകരണമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന്‍റെ വിഷയം. 479 കലാകാരന്മാരുടെ കലാവിരുന്നും പരേഡിന്‍റെ ഭാഗമാകും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍, തെരുവുകച്ചവടക്കാര്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി പരേഡ് കാണാന്‍ മുന്‍നിരയിലുണ്ടാകും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമാകും. സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കും. ഇതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഗവർണർ പുഷ്പചക്രം അർപ്പിക്കും. ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ളിക്ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകും. കൊല്ലത്ത് മന്ത്രി കെ.എൻ.ബാലഗോപാലും കൊച്ചിയില്‍ പി.രാജീവും തൃശൂരിൽ കെ.രാജനും പാലക്കാട്ട് മന്ത്രി എം.ബി.രാജേഷും കോഴിക്കോട്ട് എ.കെ.ശശീന്ദ്രനും കണ്ണൂരിൽ കെ.രാധാകൃഷ്ണനും പതാക ഉയർത്തും. 

India celebrates 74th Republic day