കോൺഗ്രസിന് ആശ്വാസമായി ഹിമാചൽ ജയം; എംഎല്‍എമാരെ ചണ്ഡിഗഡിലേക്ക് മാറ്റും

Congress candidate Sunder Singh Thakur celebrates his win

കോൺഗ്രസിന് ആശ്വാസമായി ഹിമാചൽ ജയം. 39 സീറ്റ് നേടി ഭരണം പിടിച്ചപ്പോൾ ബി.ജെ.പി 26ലേക്ക് ഒതുങ്ങി. 2018 ന് ശേഷം കോൺഗ്രസിനുണ്ടാകുന്ന ആദ്യ ജയം പാർട്ടിക്ക് ഊർജമാകും. സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്തുകയാണ് അടുത്ത കടമ്പ. എംഎല്‍എമാരെ ചണ്ഡിഗഡിലേക്ക് മാറ്റുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചതില്‍ മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ നന്ദി അറിയിച്ചു. തിങ്കളാഴ്ച ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നും അദേഹം അറിയിച്ചു. 

ഹിമാചൽ പതിവ് തെറ്റിച്ചില്ല. 1985 ശേഷം ഒരു പാർട്ടിക്കും ഭരണ തുടർച്ച നൽകാത്ത ഹിമാചൽ ഇത്തവണയും അത് പാലിച്ചു. ആ രഹി ഹെ കോൺഗ്രസ് എന്ന പ്രചാരണ വാക്യം ഫലിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിൽ വോട്ട് വിഹിതത്തിലും നേരിയ മുന്നേറ്റം.

2017 ൽ നേടിയ 41.68% ൽ നിന്ന് 43.6 ശതമാനത്തിലേക്ക് എത്തി . കഴിഞ്ഞ രണ്ട്  വർഷത്തിനിടെ ഒറ്റക്ക് മത്സരിച്ച് 9 തവണ വലിയ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന്  2018 ന് ശേഷമുണ്ടാകുന്ന ആദ്യ ജയമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തി ബി ജെ പി സർവ സന്നാഹങ്ങളും നിരത്തി നടത്തിയ പ്രചാരങ്ങളെ മറികടന്ന് കൂടി നേടിയതാണ്  കോൺഗ്രസിന്റെ വിജയം. തന്റെ നേത്യത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് നീക്കങ്ങൾ ഫലം കണ്ടത് പ്രിയങ്ക ഗാന്ധിക്കും നേട്ടമാണ്.  കോൺഗ്രസ് പ്രചാരണ സമിതി തലവൻ സുഖ് വിന്ദർ സിങ് സുഖുവോ, പ്രതിപക്ഷ നേതാവോ മുകേഷ് അഗ്നിഹോത്രിയോ മുഖ്യമന്ത്രി ആയേക്കും.  മുൻ മുഖമന്ത്രി വീർ ഭദ്ര സിങിന്റെ മകൻ വിക്രമാദിത്യ സിങ്ങിനായും സമ്മർദ്ദം ഉണ്ടായേക്കും.

congress wrests power from BJP in Himachal