പി.സി.ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് സ്റ്റേഷനിലെത്തിയത്. നിയമത്തിന് വഴങ്ങുന്നു എന്ന് പി.സി.ജോര്‍ജ് പറഞ്ഞു. വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി പി.സി.ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. ഇതിനിടെയാണ് തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്‍റെ ജാമ്യം റദ്ദ് ചെയ്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകർ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെ പി.സി.ജോര്‍ജിന് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ തടിച്ചു കൂടി. കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, തുടങ്ങിയ മുതിർന്ന് നേതാക്കാളും സ്റ്റേഷനിലുണ്ട്.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് ജാമ്യം റദ്ദാക്കിയത്. കേസിൽ നേരത്തെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി സിഡി കോടതിയിൽ സമർപ്പിച്ചിരുന്നു. പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് സിഡിയിൽ ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.സി.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കോടതി കണ്ടെത്തിയത്.