പൊലീസുകാരുടെ മരണം; വൈദ്യുതിക്കെണി വച്ചയാള്‍ അറസ്റ്റില്‍

പാലക്കാട് മുട്ടിക്കുളങ്ങര ക്യാംപിലെ പൊലീസുകാർ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഒരാൾ അറസ്റ്റിൽ. വയലിനോട് ചേർന്നുള്ള വാർക്കാട് സ്വദേശി സുരേഷാണ് അറസ്റ്റിലായത്. സുരേഷിന്റെ വീടിന് പിന്നിലായി പന്നിയെ പിടികൂടാൻ ഒരുക്കിയ വൈദ്യുതി കെണിയിൽ നിന്നാണ് ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവർക്ക് ഷോക്കേറ്റത്. സുരേഷ് ഒറ്റയ്ക്കാണ് കൈവണ്ടിയിൽ എത്തിച്ച് മൃതദേഹങ്ങൾ ഉപേക്ഷിച്ചതെന്നും പന്നിയെ കെണിവച്ച് പിടികൂടിയതിന് നേരത്തെ സുരേഷിനെതിരെ വനം വകുപ്പിന്റെ കേസുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. 

വൈദ്യുതാഘാതമേറ്റാണ് പൊലീസുകാർ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ പന്നിയെ പിടികൂടാൻ കെണി വെക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മറ്റാർക്കും പങ്കില്ലെന്ന് സുരേഷ് പറയുന്നുണ്ടെങ്കിലും കൂടുതൽ അന്വേഷിക്കും. സമാന പ്രവൃത്തിയിൽ  നേരത്തെയും സുരേഷിനെതിരെ വനം വകുപ്പിൽ കേസുണ്ട്. മഴയുണ്ടായിരുന്നതിനാൽ മീൻ പിടിക്കാൻ ലക്ഷ്യമിട്ടാണ് പൊലീസുകാർ പുഴയോരത്ത് എത്തിയത്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.