ഒരു വികസന പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ക്രൂരവും, നിഷ്ഠൂരവുമായി കുടിയൊഴിപ്പിച്ച മൂലമ്പിള്ളിക്കാര്‍ക്കിന്നും പുനരധിവാസം അകലെയാണ്. പുനരധിവാസത്തിന്റെ പേരില്‍ വാസയോഗ്യമല്ലാത്തതും, ചതുപ്പുനിലവുമൊക്കെ ചൂണ്ടിക്കാണിച്ച് അധികൃതര്‍ മടങ്ങി. അങ്ങനെ വല്ലാര്‍പ്പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പതിമൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറവും പെരുവഴിയിലും, ബന്ധുവീടുകളിലും അഭായാര്‍ഥികളാകുന്നു. കുടിയിറക്കപ്പെട്ട 316കുടുംബങ്ങളില്‍ 52 പേര്‍ക്ക് മാത്രമെ ഇതുവരെ വീടൊരുങ്ങിയിട്ടുള്ളു.
പതിമൂന്നുവര്‍ഷമായി ഡയാനയും കുടുംബവും ബന്ധു വീട്ടിലഭയാര്‍ഥികളാണ്. വീടും, സ്ഥലവും നഷ്ടമായിട്ടും പുനരധിവാസമെന്നപേരില്‍ ലഭിച്ചത് ഭൂമിയില്ലാത്തൊരു പട്ടയം മാത്രം. എന്തെന്തുകിട്ടിയാലും മതിയാകാത്തത്ര അനുഭവിച്ചവരാണ് ഇവർ. വാസയോഗ്യമല്ലാത്ത ഈ ചതുപ്പിലെയ്ക്കാണ് കുടിയിറക്കപ്പെട്ടവരെ ഭരണകൂടം ആട്ടിപ്പായിച്ചത്. ഭൂമിയെന്ന ഭൗതീകാവശ്യം ഇന്നും അവര്‍ക്കന്ധാളിപ്പാണ്.