കാട്ടുപന്നി ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഉദ്യോഗസ്ഥരുടെ പരിഹാസം

താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപന്നി ഒാട്ടോയിലിടിച്ച്  മരിച്ച റഷീദിന്റ കുടുംബത്തിന് ഉദ്യോഗസ്ഥരുടെ പരിഹാസം. നഷ്ടപരിഹാര അപേക്ഷ നല്‍കിയപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിഹസിച്ചെന്ന് റഷീദിന്‍റെ മകന്‍  റഹ്സില്‍ ആരോപിച്ചു. റഷീദിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും.

ബന്ധുവീട്ടിലെ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് റഷീദിന്‍റെ ഓട്ടോയില്‍ കാട്ടുപന്നി ഇടിച്ചത്. ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ റഷീദിന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏതാണ്ട് രണ്ടുമാസം നീണ്ട ചികില്‍സക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല പരിഹസിച്ച് പറഞ്ഞുവിടുകയാണുണ്ടായത്. 

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണെങ്കിലും നഷ്ടപരിഹാരത്തേക്കാള്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള പരിഹാസവും അവഗണനയുമാണ് ഇവരെ ഏറെ വേദനിപ്പിച്ചത്. വനംവകുപ്പിന്‍റെ നിലപാടില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.