നെടുമങ്ങാട് ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ചതിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണം. ഡോക്ടർ ശസ്ത്രക്രിയ വൈകിപ്പിച്ചുവെന്ന് കുടുംബം. ഡോക്ടറെ പുറത്താക്കുന്നത് വരെ കുഞ്ഞിൻറെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം. ഇതോടെ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ മുടങ്ങി. ആശുപത്രിയിൽ പ്രതിഷേധം തുടരുന്നു. ചികിത്സാ വീഴ്ചയിൽ അന്വേഷണം നടത്താൻ മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ ഡോക്ടർ സംഘം ഉച്ചക്കുശേഷം ആശുപത്രിയിൽ എത്തും. ആരോപണവിധേയയായ ഡോക്ടറെ സ്ഥലംമാറ്റി.
16നാണു പാലോട് സ്വദേശി നിരഞ്ജനയെ ജനൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 മണിക്കുള്ളിൽ സ്വാഭാവികപ്രസവം ഉണ്ടായില്ലെങ്കിൽ ശസ്ത്രക്രിയ ചെയ്യും എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ ശസ്ത്രക്രിയക്കായി കൊണ്ടുപോയത് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം. ഈ വൈകലാണ് കുഞ്ഞിൻറെ ജീവനെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു.
ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദരൻ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു പ്രതിഷേധം തണുപ്പിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം പാളി. അവധിയല്ല പുറത്താക്കലാണ് പ്രതിവിധിയെന്ന് കുടുംബം. എങ്കിലേ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങൂ. കുടുംബത്തിന് നിസ്സാകരണത്തെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ പോലീസിന് ഇതുവരെയായില്ല. ഇതോടെ പോസ്റ്റമോർട്ടവും വൈകുകയാണ്. മെഡിക്കൽ കോളേജിലെ അനസ്തേഷ്യ, ഗൈനക്കോളജി, നിയോ നാറ്റൽ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് അന്വേഷണത്തിനായി ആശുപത്രിയിലെത്തുക. യുവതിക്ക് നൽകിയ ചികിത്സയിലും പ്രസവശാസ്ത്രക്രിയയിലും ഡോക്ടർക്ക് വീഴ്ച ഉണ്ടായോ എന്ന് സംഘം പരിശോധിക്കും. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടി. കുഞ്ഞിൻറെ മരണത്തിൽ ഇന്നലെ രാത്രി വൈകിയും ആശുപത്രിയിൽ പ്രതിഷേധം അരങ്ങേറി. ഡിഎംഒ, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരെ പ്രതിഷേധക്കാർ തടഞ്ഞു. സൂപ്രണ്ടിന്റെ ഓഫീസിൽ മുന്നിൽ കോൺഗ്രസ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സൂപ്രണ്ട് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇന്നും തള്ളിക്കയറാൻ ശ്രമിച്ചു . പ്രതിഷേധക്കാർ ഡോക്ടർമാരെ ആൾക്കൂട്ട വിചാരണ നടത്തി എന്നും ഇതിനെതിരെ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഓഎ അറിയിച്ചു.