ജനലക്ഷങ്ങളുടെ പങ്കാളിത്തമുള്ള ആറ്റുകാൽ പൊങ്കാല ഉൽസവത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. വിവിധ വകുപ്പുകളുടെ ഏകോപനവും നിർമാണ പുരോഗതിയും മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ വിലയിരുത്തി. മാർച്ച് മൂന്നിനാണ് അനന്തപുരിയാകെ യാഗഭൂമിയാവുന്ന ആറ്റുകാൽ പൊങ്കാല.
മത മൈത്രിയും ഒത്തൊരുമയും മികച്ച ഏകോപനവുമെല്ലാം പണ്ടേ ശീലമാണ് അനന്തപുരിക്ക്. ആറ്റുകാൽ പൊങ്കാല മഹോൽസവത്തിൻ്റെ കുറ്റമറ്റ പൂർത്തീകരണത്തിലൂടെ. ഉൽസവ നടത്തിപ്പിലൂടെ. സ്ത്രീകളുടെ ശബരിമലയെന്ന് വിളിപ്പേരുള്ള ആറ്റുകാലിൽ ഇത്തവണയും ഉൽസവ ഒരുക്കങ്ങൾ കാലേകൂട്ടിയാണ്. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി. മന്ത്രി വി.ശിവൻകുട്ടിയും മേയർ വി.വി.രാജേഷും പങ്കെടുത്ത അന്തിമവട്ട അവലോകനം.
ചിട്ടയായി പ്രവൃത്തികൾ പുരോഗമിക്കുന്നതായും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലുമെന്നാണ് വിലയിരുത്തൽ. മാർച്ച് മൂന്നിലെ പൊങ്കാലയിൽ പ്രത്യേക ശ്രദ്ധ വേണ്ട ചിലതുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിനൊപ്പം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അടുത്തയാഴ്ച അവലോകനമുണ്ടാകും.