തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗിയുടെ നെഞ്ചിൽ വയർ കുടുങ്ങിയ ചികിൽസാ പിഴവിൽ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ശസ്ത്രക്രിയയ്ക്കായി ഡോ. പണം വാങ്ങിയെന്നും സുമയ്യയും ബന്ധുക്കളും ആരോപണമുയർത്തി. നീതിയാവശ്യപ്പെട്ട് DHS ഓഫീസിൽ കുത്തിയിരുന്ന പരാതിക്കാരി നടപടി ഉറപ്പു കിട്ടിയതിനേത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
ചികിത്സ തേടിയ ജനറൽ ആശുപത്രിയിലെ അനാസ്ഥയിൽ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാത്തിലാണ് കേസെടുത്തത്. ഐ പി സി 336 , 338 വകുപ്പുകൾ പ്രകാരമാണ് ഡോ രാജീവ്കുമാറിനെതിരെ കേസെടുത്തത്. ഡോക്ടറുടെ പ്രവൃത്തി അവിവേകം എന്നും ശസ്ത്രക്രിയ ഗൗരവമായി എടുത്തില്ലെന്നും എഫ് ഐ ആർ . മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ ബന്ധുക്കൾ ഡോക്ടർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തി. തുടർന്ന് ഡിഎച്ച്എസ് ഓഫീസിലെത്തി സുമയ്യയും കുടുംബവും പ്രതിഷേധിച്ചു.
ഡി എച്ച് എസിനെ കണ്ടിട്ടേ പോകുവെന്നായിരുന്നു നിലപാട്. സ്ഥലത്തില്ലാതിരുന്ന ഡി എച്ച് എസിനു പകരമായി അഡീഷണൽ ഡി എച്ച് എസ് ഡോ കെ എസ് ഷിനു , പിഴവ് ഉണ്ടെങ്കിൽ നടപടി എടുക്കാമെന്നും വിദഗ്ധ ചികിത്സ നൽകാമെന്നും ഉറപ്പു നൽകി. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് ഇന്നലെ പറഞ്ഞ ആരോഗ്യവകുപ്പ് കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് കർശന നടപടി ഉണ്ടാകുമെന്ന നിലപാടിലേക്ക് മാറിയത്.