50 എഴുത്തുവർഷം പൂർത്തിയാക്കുന്ന സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ രവിവർമ തമ്പുരാന് ആദരം. പത്തനംതിട്ട കുളനട വായനക്കൂട്ടം ഒരുക്കിയ ഏഴുത്തുകാരുടെ സംഗമവും സംവാദവും എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
'അക്ഷരം50' എന്ന പേരിൽ ആയിരുന്നു കുളനട വായനക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ എഴുത്തുകാരുടെ സംഗമവും സംവാദവും. ഭാഷയെയും ചരിത്രത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു സർഗാത്മകമായി ആവിഷ്കരിക്കുന്ന മികവാണ് രവിവര്‍മ തമ്പുരാന്‍റെ രചനകളെന്ന് ഉദ്ഘാടകനായ ടി.ഡി രാമകൃഷ്ണൻ പറഞ്ഞു. എഴുത്തിന്‍റെ അന്‍പതാം വര്‍ഷം പ്രതിഭകള്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് രവിവര്‍മ തമ്പുരാന്‍ പറഞ്ഞു.
സാഹിത്യകാരൻ ബെന്യാമിൻ അധ്യക്ഷനായി. ഡോ.കെ.എസ്. രവികുമാർ മുഖ്യപ്രഭാഷണം നടത്തി.രവിവർമ തമ്പുരാന്റെ രചനകളെ കുറിച്ചു സുരേഷ് പനങ്ങാട് എഴുതിയ പുസ്തകം ജി.ആർ.ഇന്ദുഗോപൻ പ്രകാശനം ചെയ്തു.എഴുത്തുകാരടക്കം ഒട്ടേറെ പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.രവിവര്‍മ തമ്പുരാന്‍റെ പുസ്തങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.കുളനട ആരോഗ്യനികേതനില്‍ ആയിരുന്നു പരിപാടി.മലയാള മനോരമയിലെ സീനിയര്‍ അസിസ്റ്റന്‍ഡ് എഡിറ്ററാണ് രവിവര്‍മ തമ്പുരാന്‍.