കിഴക്കുനിന്ന് നിലക്കാതെ വെള്ളമെത്തിയതോടെ കുട്ടനാട്ടിൽ ദുരിതം ഏറുന്നു. വീടുകളിൽ പലതിലും വെള്ളം കയറി. ആളുകൾ വീടൊഴിഞ്ഞു പോയി. ദുരിദാശ്വാസ ക്യാമ്പുകളിലും ആളുകളുടെ എണ്ണം ഉയർന്നു. തിരുവല്ലയിലും അപ്പർ കുട്ടനാട് മേഖലയിലും വെള്ളക്കെട്ട് തുടരുന്നു. തിരുവല്ലയിൽ വീടുകളിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. ആറായിരത്തിൽ അധികം പേരാണ് തിരുവല്ലയിൽ മാത്രം ദുരിതാശ്വാസ ക്യാപുകളിൽ ഉള്ളത്. കടപ്ര, എടത്വ, വീയപുരം പ്രദേശങ്ങളിലും ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് ഉണ്ടായ എംസി റോഡിൽ തിരുവല്ല തിരുമൂലപുരത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. തിരുവല്ല അമ്പലപ്പുഴ റോഡിലും മാവേലിക്കര റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.
ചാത്തങ്കരി ഉൾപ്പെടെ അപ്പർ കുട്ടനാട് മേഖലയിലെ ക്യാംപുകളിൽ വെള്ളം കയറുന്നുണ്ടെന്ന് തിരുവല്ല എം.എൽ.എ വർഗീസ് മാമ്മൻ പറഞ്ഞു. ആളുകളെ തിരുവല്ലയിലേക്ക് മാറ്റും. ക്യാംപുകളിലേക്ക് ഭക്ഷണം എത്തിക്കാൻ പ്രയാസമുണ്ടെന്നും തിരുവല്ലയ്ക്ക് കൂടുതൽ സഹായം വേണമെന്നും വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിൽ പ്രളയബാധിത പ്രദേശങ്ങളായ ആറന്മുളയും റാന്നിയും സന്ദർശിക്കും. ദുരിതബാധിതരുടെ പ്രശ്നങ്ങളും പരാതികളും മുഖ്യമന്ത്രി കേൾക്കും. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം കൂടുതൽ ആശ്വാസ നടപടികളും സഹായവും പ്രഖ്യാപിക്കും